Thursday, March 21, 2013

വിത്തും കൈക്കോട്ടും



വിത്തും കൈക്കോട്ടും  
"നെല്ല് ഇതേതു മരത്തിലുണ്ടാവണൂ 
ചൊല്ലൂ മാഷേ........
വിഷമത്തിലാഴ്ന്നു ഞാന്‍ "!! 
കുഞ്ഞിനാകെയിന്നന്യമാം സുന്ദര 
ലോകമെന്തു വരച്ചോന്നു കാട്ടുവാന്‍ ?
ഞാനുമൊന്നങ്ങു കുററമെല്‍ക്കുന്നിതിന്‍
കാരണങ്ങള്‍ ചികയുന്ന നേരവും
ഇന്നു പാണ്ടിയില്‍ നിന്നിങ്ങു വണ്ടികള്‍
വന്നു ചേര്‍ന്നാല്‍ നിറയും വയറുകള്‍
നിന്നു വീര്‍പ്പിട്ടു നില്‍ക്കും കളപോലും 
ചെന്നു ചേര്‍ന്നാ തരിശാo വയലതില്‍ !
ഇന്നു കാതുകള്‍ക്കന്യമാം പാട്ടിന്റെ 
നല്ല ശീലുകള്‍ കേള്‍ക്കും സ്മൃതിയിലും 
ഒന്നു ചെന്നാ കലപ്പതന്‍ തുമ്പത്തു
നിന്നു തള്ളിക്കുതിക്കുവാന്‍ വെമ്പി ഞാന്‍ 
പിന്നില്‍ നിന്നും ,വരിയായ്‌ വിതറിയ 
പൊന്‍മണികളില്‍ സ്വര്‍ണ്ണം വിളങ്ങവേ ,
തേക്കൊട്ടയും ചക്രവും ,ചേലുള്ള 
ഞാറ്റുപാട്ടിന്നകമ്പടിത്താളവും !
ഊറ്റമായ്‌ ,നിന്നു കെട്ടുതലയിലായ്‌
ഏറ്റിവന്നു വരമ്പിന്‍ നിരത്തവേ
മുറ്റിനില്‍ക്കും കുസൃതിയാലാകവേ
ചേറു തെറ്റിയെന്‍ തോഴന്‍ , ചെറുമനും 
കൊച്ചു തൂമ്പയീ കയ്യിലും വെച്ചു കൊണ്ട -
-ച്ഛനൊപ്പം കിളയ്ക്കാന്‍ കുതിക്കവേ 
മഞ്ഞുതുള്ളിയാ തുമ്പിലായ് തുള്ളുന്ന 
ഞാറതിന്‍ ചേലു കണ്ടു കൊതിച്ചു ഞാന്‍ !
ആ കളകള്‍ ,പറിച്ചങ്ങു നീക്കിയാ കൊച്ചു -
തെങ്ങതിന്‍ ചോട്ടില്‍ നിരത്തവേ 
മെച്ചമായ്‌ വരും തെങ്ങിന്‍ കുലകള്‍ തന്‍ 
കൃത്യമെണ്ണം പറയും പണിക്കരും 
ആ ചെറുമികള്‍ ,നീങ്ങി നിരകളായ്
കൊയ്തുപാട്ടിന്റെയിമ്പം മുഴങ്ങവേ 
പൊങ്ങിയാര്‍ത്തു തിളങ്ങുന്നരിവാളിന്‍
വായ്ത്തലകള്‍ വിളങ്ങും വെയിലതില്‍ !
കറ്റക്കെട്ടുകള്‍ ,കണ്ടാല്‍ ഉരല്‍പോല്‍ 
തൂങ്ങിയാടും കതിരോ മണികളും 
അങ്ങകലേക്കു നീളും വരമ്പതിന്‍ മേലെ 
നീങ്ങുന്നു കറ്റതന്‍ കെട്ടുകള്‍ 
മുറ്റമെത്തി ,നിരത്തി വരികളായ്‌
ചാരി വച്ചു വിയര്‍പ്പു തുടയ്ക്കവേ 
മോരുമെത്തി ,മുളകങ്ങുടച്ചിട്ടൊ-
-രുപ്പു ചേര്‍ത്തു രസിച്ചു കുടിക്കുവാന്‍ !
കറ്റ മെതിക്കാനൊരുക്കും കളങ്ങളില്‍
ശബ്ദഘോഷങ്ങളുല്‍സവമാകവേ
ചുറ്റുമെത്തിയങ്ങാര്‍ത്തു കളിക്കുവാന്‍ 
കച്ചിമേലേ മറിഞ്ഞു രസിക്കുവാന്‍ 
നീളമേറും കയറ്റുപായൊന്നതില്‍
നീളെ ചങ്ങഴി ,നാഴി ,പറകളും
ആ പതങ്ങള്‍ അളക്കും കരങ്ങളില്‍ 
ലക്ഷ്മിതാനും നിറഞ്ഞു കളിപ്പതും 
ലക്ഷണങ്ങള്‍ നിറഞ്ഞ പത്തായവും 
ലക്ഷദീപം കൊളുത്തും പ്രതീക്ഷയും 
ഈക്ഷണത്തില്‍ മനസ്സില്‍ കുളിരുമായി 
ഉത്സവങ്ങള്‍ നിറയുന്ന ബാല്യവും !
നൂറുമേനി വിളഞ്ഞ വയലതില്‍
അംബരത്തോളമെത്തുന്ന 'ഫ്ലാറ്റുകള്‍ '
മേനിയിന്നു പറഞ്ഞു നടക്കുവാന്‍ 
മാനമത്രേ പണയം കൊടുപ്പു നാം 
മാനസങ്ങളില്‍ നന്മതന്‍ വിത്തുകള്‍ 
പാകിയെങ്കിലും പാപമകറ്റിടാം
ഈ വിളറി വെളുത്തൊരീ ഭൂമിയില്‍ 
ഒത്തുചേര്‍ന്നങ്ങു പച്ച പുതച്ചിടാം !!



44 comments:

  1. ഈ കാലത്തിന്റെ രചന
    അന്യമാകുന്ന കൃഷിയെ പറ്റിയുള്ള വേദന ഓരോ വരികളിലും കാണാം
    കൃഷി അന്യവത്ക്കരിപ്പെടുന്ന ഈ നവലോകത്തിന്റെ മാപ്പില്ലാത്ത ചെയ്തികള്‍
    നല്ല വരികള്‍
    ഹൃദ്യമായി എഴുതി
    ഹൃദയത്തില്‍ തൊടുന്ന ചിന്തകള്‍
    ഇഷ്ടമായി
    ആശംസകള്‍
    ഇനിയും തുടരുക ഈ കാവ്യ സപര്യ

    ReplyDelete
    Replies
    1. ഹായ്‌ സഞ്ജീവ് ഈ അനുവാചക കുറിപ്പിന് വളരെ നന്ദി

      Delete
  2. കാലം മാറി. കോലവും മാറി. മലയാളിക്ക് എല്ലാം അന്യമാവാൻ തുടങ്ങിയിരിക്കുന്നു. ഖേദകരം - അല്ലാതെന്തു പറയാൻ. എന്നെങ്കിലും നാട്ടിൽ പോകുമ്പോൾ നേരിട്ട് മനസ്സിലാവുന്ന കാര്യങ്ങളാണിവ. ഈ അവസ്ഥ ടീച്ചര് ശരിയായ രീതിയിൽതന്നെ അവതരിപ്പിച്ചു.
    http://drpmalankot0.blogspot.com

    ReplyDelete
    Replies
    1. ഡോ. പി. മാലങ്കോട്സാര്‍ ഈ പ്രോത്സാഹനം എന്നും ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ,നന്ദി

      Delete
  3. നൂറുമേനി വിളഞ്ഞ വയലതില്‍
    അംബരത്തോളമെത്തുന്ന 'ഫ്ലാറ്റുകള്‍ '
    മേനിയിന്നു പറഞ്ഞു നടക്കുവാന്‍
    മാനമത്രേ പണയം കൊടുപ്പു നാം

    എല്ലാം ഇങ്ങിനെ ആയിരിക്കുന്നു....ഇനി ഒരു തിരിച്ചുപോക്ക് എളുപ്പമല്ലെങ്കിലും പണയപ്പെടുത്തുന്നതിനെ സ്വയം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്ന ഒരു വെളിച്ചം എങ്ങോ ഉദിക്കുന്നതായി ഒരു സൂചന ലഭിക്കുന്നതുപോലെ തോന്നുന്നു.
    നെല്ലിന്റെ മരം അന്വേഷിക്കുന്ന ഇന്നില്‍ നിന്ന്‍
    ഇന്നലെയിലെ വയലും വിളയും വിളവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
    Replies
    1. റാംജി സാര്‍ എന്നും തുടരുന്ന ഈ പ്രോത്സാഹനത്തിന് വളരെ നന്ദി

      Delete
  4. നെല്ലുണ്ടാകുന്ന മരമൊക്കെ നിറഞ്ഞുനിന്നിരുന്ന നമ്മുടെ നാട്

    മാനസങ്ങളില്‍ നന്മതന്‍ വിത്തുകള്‍
    പാകിയെങ്കിലും പാപമകറ്റിടാം
    ഈ വിളറി വെളുത്തൊരീ ഭൂമിയില്‍
    ഒത്തുചേര്‍ന്നങ്ങു പച്ച പുതച്ചിടാം !!

    അങ്ങനെ തിരിച്ചുപിടിയ്ക്കാം

    ReplyDelete
    Replies
    1. അജിത് സാര്‍ ഈ കൈയ്യോപ്പിനു വളരെ നന്ദി

      Delete
  5. അതേ,മനസ്സില്‍ നന്മയുടെ വിത്തുകള്‍
    പാകിയെങ്കിലും പാപമകറ്റിടാം..
    നല്ല പ്രമേയം

    ReplyDelete
    Replies
    1. ആറങ്ങോട്ടുകര മുഹമ്മദ്‌ സാര്‍ ഈ കൈയ്യോപ്പിന് വളരെ നന്ദി

      Delete
  6. നെല്കൃഷിയെക്കുറിച്ച് നന്നായി അറിയാം എന്നു മനസ്സിലായി

    ReplyDelete
    Replies
    1. അനു രാജ് വളരെ നന്ദി ,അറിയാം

      Delete
  7. വിത്തും കൈക്കോട്ടും
    വിഷുപ്പക്ഷി പാടുകയാണ്.
    അതുകേള്‍ക്കുമ്പോള്‍
    മനസ്സിലൊരു..............
    ഉള്ളിലൊരു വിങ്ങലായി..
    പോയകാലത്തിന്‍റെ നന്മയുടെ നഷ്ടസ്വപ്നങ്ങളുമായി..
    ഹൃദയത്തില്‍ തൊടുന്ന..
    ടീച്ചറുടെ മനോഹരമായ കവിത.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പന്‍ സാര്‍ എന്നും തുടരുന്ന ഈ പ്രോത്സാഹനത്തിന് വളരെ നന്ദി

      Delete
  8. Replies
    1. Anonymous നന്ദി നന്ദി നന്ദി

      Delete
  9. ലക്ഷണങ്ങള്‍ നിറഞ്ഞ പത്തായവും
    ലക്ഷദീപം കൊളുത്തും പ്രതീക്ഷയും
    ഈക്ഷണത്തില്‍ മനസ്സില്‍ കുളിരുമായി
    ഉത്സവങ്ങള്‍ നിറയുന്ന ബാല്യവും !


    മനോഹരമായ വരികൾ.

    സുകൃതമായ കാർഷിക പാരമ്പര്യത്തെ ലക്ഷണമൊത്ത വരികളിലൂടെ അവതരിപ്പിച്ചു.

    അഭിനന്ദനങ്ങൾ....


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൗഗന്ധികം ഈ സൗഗന്ധിക പൂക്കള്‍ക്ക്‌ വളരെ നന്ദി

      Delete
  10. നൂറുമേനി വിളഞ്ഞ വയലതില്‍
    അംബരത്തോളമെത്തുന്ന 'ഫ്ലാറ്റുകള്‍ '
    മേനിയിന്നു പറഞ്ഞു നടക്കുവാന്‍
    മാനമത്രേ പണയം കൊടുപ്പു നാം

    well said!!!!

    ReplyDelete
    Replies
    1. Suma Rajeev ഈ കൈയ്യോപ്പിന് വളരെ നന്ദി

      Delete
  11. പ്രിയപ്പെട്ട ഗീത ചേച്ചി,

    ലോകജലദിനം ഇപ്പോൾ കഴിഞ്ഞതെയുള്ളൂ . പ്രകൃതിയിലേക്കുള്ള തിരിച്ചു പോക്ക് എത്ര ആവശ്യം എന്ന് ഓരോ വരിയും, ഓര്മിപ്പിക്കുന്നു .

    ഹരിത കേരളം, എന്റെ പ്രിയപ്പെട്ട നാട് !

    ഹൃദ്യം, ഈ കവിത !

    ആശംസകൾ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. അനുപമ ഈ അനുപമമായ കൈയ്യോപ്പിന് വളരെ നന്ദി

      Delete
  12. ഹരിതാഭമായ ആ പഴയ ഇന്നലയെ തിരിച്ചു പിടിക്കാന്‍ ഇന്നിനു കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം .എല്ലാ ആശംസകളും

    ReplyDelete
    Replies
    1. മിനി ഈ കൈയ്യോപ്പിന് വളരെ നന്ദി

      Delete
  13. "പുഞ്ചക്ക് പൊന്നലുക്കിട്ട് കണ്ടോ പുന്നെല്ലൊരുങ്ങിയ മട്ട്,
    മയവെള്ളം പൊന്തിയ നേരം എന്റെ മനതു പൊടിഞ്ഞടി നേര്.............. നാടൻ പാട്ടിന്റെ ശീലുകൾ തുയിലുണർത്തിയിരുന്ന മലനാട്...ഞാറ്റ് പാട്ടും,കൊയ്തുപാട്ടും ഇന്ന് അന്യം നിന്ന് പോയിരിക്കുന്നൂ...ഏക്കറുകണക്കിനു നെൽപ്പാടമുണ്ടായിരുന്ന എന്റെ നാട്ടിൻ പുറത്ത് ഒരു നെൽച്ച്ടി പോലും കാണാനില്ലാ........അവിടെ റബ്ബർ മരങ്ങൾ...പിന്നെ വീടുകളും....തമിഴന്റെ അരിലോറി നോക്കി കാത്തിരിക്കുകയാണ് നമ്മൾ...........നാട് മുടിഞ്ഞൂ..വള്ളം കിട്ടാനില്ലാ..ഉറവകൾ വറ്റീ...ആ പഴയ കാലം ഗീത ടീച്ചർ ഇവിടെ അവതരിപ്പിച്ചപ്പോൾ ഞാനും ആ കാലത്തിലേക്കെത്തി...തങ്കൾ ചിന്തിക്കുന്നതു പോലെ.....മാനസങ്ങളില്‍ നന്മതന്‍ വിത്തുകള്‍
    പാകിയെങ്കിലും പാപമകറ്റിടാം
    ഈ വിളറി വെളുത്തൊരീ ഭൂമിയില്‍
    ഒത്തുചേര്‍ന്നങ്ങു പച്ച പുതച്ചിടാം !! നടക്കുമോ അവോ? നല്ല കവിതക്കെന്റെ ആശംസകൾ......

    ReplyDelete
    Replies
    1. ചന്തു സാര്‍ ഈ വിശദമായ കൈയ്യോപ്പിന് വളരെ നന്ദി

      Delete
  14. ഹൃദയത്തില്‍ തൊടുന്ന ചിന്തകള്‍

    ReplyDelete
    Replies
    1. niDheEsH kRisHnaN @ ~അമൃതംഗമയ~ ഈ വാക്കുകള്‍ പ്രോത്സാഹനാജനകം തന്നെ ,നന്ദി

      Delete
  15. കിലോമീറ്റര്‍ നീളമുണ്ടായിരുന്ന പാടശേഖരങ്ങളുടെ നാട്ടില്‍ ജനിച്ചുവളര്‍ന്ന്‍ ഇപ്പോള്‍ തരിശുമരുഭൂമികണക്കേ കിടക്കുന്ന ആ പാടശേഖരങ്ങളുടെ അസ്ഥിമാടങ്ങളുടെ മുന്നില്‍ ദു:ഖാര്‍ത്തനായി നില്‍ക്കേണ്ടിവരുന്നു.

    മനോഹരമായ കവിത.സ്മരണകള്‍ തിങ്ങി നിറപ്പിക്കുന്നത്...

    ReplyDelete
    Replies
    1. ഹായ്‌ ശ്രീ ഇവിടെ ആദ്യമായി വന്നതിനും എന്റെ രചന വിലയിരുത്തി ഒരു അഭിപ്രായം നല്‍കിയതിലും വളരെ നന്ദി

      Delete
  16. പച്ചപ്പിനെ സ്നേഹിക്കുന്ന കവിമനസ്സിന് ആദ്യമേ നന്ദി..
    നമ്മള്‍ ഒരുപാടുച്ചത്തില്‍ ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നു. ലോകസംരക്ഷണത്തിനായി. ജൈവസംരക്ഷണത്തിനായി. അല്ലെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ ചെയ്യുന്ന പാപഭാരത്തിന്റെ ഉമിത്തീയ്യില്‍ തീര്‍ച്ചയായും എരിഞ്ഞുതീരേണ്ടിവരികതന്നെ ചെയ്യും. ഇപ്പോള്‍ ഈ കവിതവായിക്കുമ്പോഴും കമന്റ് ടൈപ്പ് ചെയ്യുമ്പോഴും ഫാനിനുകീഴിലും ഞാന്‍ വിയര്‍ത്തൊഴുകുകയാണ്. എല്ലാം മനുഷ്യന്റെ കിരാതവൃത്തികളുടെ ദൂഷ്യഫലം...

    ReplyDelete
    Replies
    1. ശ്രീജിത്ത് മൂത്തേടത്ത് ഈ കൈയ്യോപ്പിന് വളരെ നന്ദി

      Delete
  17. ഹരിതമയമാണല്ലോ കവിത .. "കുഞ്ഞിനാകെയിന്നന്യമാം സുന്ദര ലോകം .."Ishtamaayi.


    പ്രസക്തമായ വിഷയം







    ReplyDelete
    Replies
    1. lishana ഈ നല്ല വാക്കുകള്‍ക്ക് വളരെ നന്ദി

      Delete
  18. ഇന്നു പാണ്ടിയില്‍ നിന്നിങ്ങു വണ്ടികള്‍
    വന്നു ചേര്‍ന്നാല്‍ നിറയും വയറുകള്‍

    ഒരു തിരിച്ചു പോക്ക് നമുക്ക് സാധ്യമോ?

    ReplyDelete
    Replies
    1. നളിന ചേച്ചി ,ഈ കൈയ്യോപ്പിന് വളരെ നന്ദി

      Delete
  19. എല്ലാം അന്ന്യം. നമ്മൾക്കെല്ലാം കുട്ടികാലത്തെ ഓർമ്മകൾ ഉണ്ട്. പക്ഷെ
    ഇപ്പോഴത്തെ കുട്ടികള്ക്ക് ഒന്നും അറിയില്ല നമ്മൾ പറഞ്ഞു കൊടുക്കുന്ന
    ഇങ്ങനെയുള്ള കാര്യങ്ങൾ അല്ലാതെ. ശരിക്കും ചിന്തിക്കുമ്പോൾ ഒരു നഷ്ട്ട ബോധം .

    വളരെ നല്ല കവിത. ഗ്രഹാതുരത്വം നിറഞ്ഞ കവിത. വായിക്കുമ്പോൾ എവിടെയോ
    ഒരു നഷ്ട്ടം അനുഭവപ്പെടുന്നു . നല്ല രീതിൽ ചെല്ലുവാൻ പറ്റുന്ന കവിത.
    നല്ല സ്വരം ഉള്ളവരെ കൊണ്ട് ഇതു പാടിക്കൂ ... എന്റെ ഒരു അപേക്ഷ ആയി കൂട്ടിയാൽ മതി .

    ഗ്രഹാതുരത്വം നിറഞ്ഞ ഈ മനോഹര കവിതയ്ക്ക് നൂറിൽ നൂറു മാര്ക്ക്

    ഭാവുകങ്ങൾ നേരുന്നു
    സസ്നേഹം
    www.ettavattam.blogspot.com

    ReplyDelete
  20. ഷൈജു.എ.എച്ച് ഈ അനുവാചക കുറിപ്പിന് വളരെ നന്ദി

    ReplyDelete
  21. അസ്സലായിരിക്കുന്നു ,ആശംസകള്‍

    ReplyDelete