Thursday, December 17, 2015

ധ്യാനം .............

ധ്യാനം ............

-----------

മൗനം പുതച്ചാത്മ നിര്‍വൃതി തെല്ലതിന്‍

ആമന്ത്രണങ്ങളില്‍ ഞാന്‍ ലയിക്കെ
ഏതോ ഗുഹാന്തര ശൂന്യതലങ്ങളില്‍
ഓംകാരം മറ്റൊലിയായ് പതിച്ചു
ധ്യാനം നിറഞ്ഞതാ ,വാതായനങ്ങളില്‍
ആത്മ പ്രകാശമങ്ങാഗമിച്ചു
ഇഡ പിംഗളങ്ങളില്‍ ഉയിരാര്‍ന്നൊരുയിരിന്റെ
ഉയരങ്ങളെത്തി ആ , കമലങ്ങളില്‍
അതു തുരന്നലകടല്‍ ലയനമതാകവേ
ഹുങ്കാരമാകെയങ്ങോങ്കാരമായ്


ദലമര്‍മരങ്ങളില്‍ ,കിളികൂജനങ്ങളില്‍
ഒഴുകുന്ന പുഴകളില്‍ ,ഇളം കാറ്റില്‍ ,അലകളില്‍
ഒരു മാത്ര അലിയവേ അതു ധ്യാനമാം 
കാകന്റെ ദൃഷ്ടിയങ്ങൊരു ധ്യാനമായ് അതു
ജീവന്‍റെ ഭുക്തിയെടുക്കുവതായ്
ഒരു കാലില്‍, കൊറ്റിതന്‍ കപടമാം നിദ്രയാല്‍
ഇമപൂട്ടി നില്‍ക്കവേ അതു ധ്യാനമാം
ഏകാഗ്രമായുള്ളൊരേതു കര്‍മങ്ങളും
ധ്യാനമുഹൂര്‍ത്തങ്ങളാല്‍ ജയിപ്പൂ
പ്രണയവും വിരഹവും ,പ്രതീക്ഷയും ധ്യാനം
ഇണയോടു ചേര്‍ന്നു വസിപ്പതും ധ്യാനം
ഇത് ഭിന്നമില്ലേതു ജീവികള്‍ക്കും 
ജനനമൊരു ധ്യാനം , മരണം നിതാന്തവും
പരമാത്മ ലയനമങ്ങതി ധ്യാനവും

കരവിരുതിനെ,നാദ ബ്രഹ്മകമലങ്ങളെ
സഹജമാം രചനാ വിലാസ തന്ത്രങ്ങളെ
നടനനാട്യങ്ങള്‍ തന്‍ലയവിന്യാസങ്ങളെ
ധ്യാനത്തിലാത്മ രതിയായ് ചമച്ചും

ഹൃദയതാളങ്ങളാ വാദ്യമേളങ്ങളോടി -
ഴചേര്‍ന്നു നില്‍ക്കുമ്പൊളതു ധ്യാനമാം
ഡമരുവിന്‍ നാദമോ ,ലയന നിനാദമോ
പ്രണവമന്ത്രം സ്വയം വിലയിപ്പതോ
ജ്ഞാനിക്കു ധ്യാനം മഹാ ധ്യാനവും
പൂര്‍ണയോഗിക്കു നിറവിന്‍ നിമിഷങ്ങളും
തുള്ളി തുളുമ്പുന്നൊരമൃതകുംഭം
ഉള്ളില്‍ ആനന്ദമായ് പരമാനന്ദമായ്

കലയും കവിതയും വിതയും,കഥയുമായ്‌
ചൊരിഞ്ഞുനിറഞ്ഞങ്ങുയരും ; വിശുദ്ധമാം
ധ്യനമേ,ഏകാന്തയാനമേ,പര തന്നമൃതമേ
നിറയുകീ ഭുവനം മനോജ്ഞമാകാന്‍

Tuesday, December 15, 2015

വേദി.........

വേദി.........

---------

രസിച്ചും,രസിപ്പിച്ചും നിറഞ്ഞവ

ഉയരങ്ങള്‍ക്കടിത്തറയും ,കളരിയുമായവ
കരഘോഷത്താല്‍ നിറഞ്ഞവ
കൂക്കി വിളികളാല്‍ മുറിഞ്ഞവ,
കണ്ണീരാല്‍ നനഞ്ഞവ
അവനവനെ അറിയിച്ചവ 
നിറങ്ങള്‍ ചാലിച്ചവ
വേഷങ്ങള്‍ അണിയിച്ചവ , അഴിച്ചവ
സ്വയം വില്ലായ് ചമഞ്ഞവ
ശരങ്ങള്‍ തൊടുത്തവ ,പലതും എരിച്ചവ
സ്ഫുലിംഗങ്ങള്‍ ഉതിര്‍ത്തവ 
ആളുന്നൊരഗ്നീ തന്‍ സാക്ഷിയായവ
ചരിത്രമുറങ്ങുന്നവ 
തിരശ്ശീലകള്‍ ഇനിയും...
ഉയരുവാന്‍ വെമ്പുന്നവ
അതിനായ് കാത്തിരിക്കുന്നവ.............

ചുമടുതാങ്ങി.......

ചുമടുതാങ്ങി.........
--------------------

ഒരു പുരാവസ്തു മാത്രമായിന്നു ഞാന്‍
വെയിലും മഴയുമിങ്ങേറ്റു നില്‍ക്കെ
ഒഴുകും പുഴകളായ്‌ കാലമെന്‍ പാദങ്ങള്‍ക്കി-
ടയിലൂടതിദ്രുതം യാത്ര തന്നെ

ഇരുകൈയുയര്‍ത്തി ഞാന്‍ മാടി വിളിക്കിലും
ഒരു മിഴിക്കോണിലും പെട്ടതില്ല
അതിരില്ലാ മോഹത്തില്‍ അതിവേഗം പായവേ
ഇവരേതു ഭാണ്ഡമിന്നേറ്റി വയ്ക്കാന്‍ ?
ഇവിടെയീവഴികളില്‍,വിരലിലെണ്ണാന്‍ മാത്രം
വഴിപോക്കരെത്തേടി; ഞങ്ങള്‍ നില്‍ക്കെ
വഴികള്‍ വലകളായ്പെരുകി,എന്‍വേരുകള്‍
പിഴുതുമാറ്റിക്കൊണ്ടു വികസനങ്ങള്‍ !
കരയാന്‍ മറന്നുപോയ്‌ ഒരുമാത്ര,ഞാനെന്‍റെ 
പഴയകാലത്തിലേക്കൂളിയിട്ടു..
തലയില്‍ ചുമടുമായ് വന്ന പഥികരങ്ങകലെ
നിന്നേ മിഴിപാര്‍ത്തന്നു ഞങ്ങളെ
ചുമലിലായ് ഭാരങ്ങളേല്‍ക്കുവാന്‍ ,പ്രീതിയാല്‍
ഒരുപോലെ വഴികളില്‍ നിന്നു ഞങ്ങള്‍
നീളുന്ന പാതതന്നോരത്തു പരിഭവം ,
മൊഴിയാതെ ,തളരാതെ നിന്നു ഞങ്ങള്‍
ഒരു നെടുവീര്‍പ്പിന്നറ്റത്തു കൗതുകം 
വിടരുന്ന കണ്‍കളിടയ്ക്കു കാണ്‍കെ
പഴമതന്‍ചരിതമുറങ്ങുമാലേഖനം
ചുമലില്‍ വഹിച്ചിന്നു നില്‍പ്പൂ ഞങ്ങള്‍ ..!