Tuesday, April 23, 2013

പ്രവാസ സ്വപ്നം




പ്രവാസ സ്വപ്നം 

ചോര്‍ന്നൊലിക്കുന്ന കൂരതന്‍ മൂലയ്ക്ക് 
വയറുപൊത്തി ഞാന്‍ ചാരിയിരിക്കവേ 
ദൂരെയാകാശം ,മാടിവിളിക്കുന്നു
സ്വപ്നമെന്നെപ്പറവയാക്കീടുന്നു

ചുറ്റും കടങ്ങള്‍ ,ചുഴലി പോല്‍ നിത്യവും 
ചുറ്റിപ്പിടിച്ചു കഴുത്തില്‍ മുറുക്കവേ
ഗത്യന്തരങ്ങള്‍ക്കുമപ്പുറം ലോകങ്ങള്‍ ;
സ്വപ്നച്ചിറകില്‍  കരേറി ,പ്രവാസി ഞാന്‍ 

നാടിന്‍ സുഗന്ധമാ സ്വപ്നത്തില്‍ പേറിയാ
ചൂഴും മണല്‍ക്കാറ്റില്‍  ,പൊള്ളും മണലിലും 
ഈ പ്രവാസം പ്രയാസമെന്നാകിലും
ഇപ്പോഴെന്നെ നയിക്കുന്നതൊന്നു താന്‍ 
നാടിന്റെ നന്മമഴയില്‍ കുളിക്കുവാന്‍ 
ആ നദിയിലൊന്നൂളിയിട്ടീടുവാന്‍ !!

എത്രപേര്‍ മാഞ്ഞുപോയൊരാ പാതകള്‍ 
അത്ര കണ്ണീരുണങ്ങും മനസ്സുകള്‍
എത്ര കണ്ണീര്‍ത്തടങ്ങളോ വറ്റാതെ 
പൊള്ളുന്ന മണ്ണില്‍ പിടഞ്ഞു തിളങ്ങവേ 
കാത്തിരിക്കും പ്രിയജന നിശ്വാസമത്രേ
ഉയരുന്ന മേഘപടലവും !

ഉത്ക്കടാവേശത്തിമിര്‍പ്പിലങ്ങെത്തുമ്പോള്‍ 
നിഷ് പ്രഭമാകും  മോഹത്തിരകളും
എന്റെ നാടും കപടതയ്ക്കുള്ളൊ -
രീറ്റില്ലമായി ചമഞ്ഞുകഴിഞ്ഞെന്നോ ?
ഇല്ലയിന്നു സുഹൃദ്‌സംഗമങ്ങളാ ,
നല്ല ഭൂമികയ്ക്കുള്ളൊരു നന്മകള്‍ !

ഇന്നിവിടെ അകലങ്ങളില്ലാതെ
ഒത്തുകൂടും പ്രിയജന വ്യൂഹമാ -
നല്ല നാടിന്റെ നഷ്ട സൗഭാഗ്യങ്ങള്‍
ഉണ്മയോടെ പകര്‍ന്നു കഴിയുന്നു 

നിന്നു മെഴുകായ്‌ ഉരുകിയൊഴുകവേ
പെയ്തുതീര്‍ന്നെന്റെ മോഹക്കടലുകള്‍ 
അങ്ങു ദൂരെയിരിക്കുവോര്‍ സ്വപ്നങ്ങള്‍ 
നെയ്തുകൂട്ടി തിരികെയങ്ങെത്തവേ
ശൂന്യമായൊരാ ഭാണ്ഡവും ,ശക്തിയും ,
ഉറ്റുനോക്കുന്നനാരോഗ്യവും  ,ഭാവിയും 

ഞാനും ഒരു പ്രവാസി 
ഓര്‍മകളില്‍ ,സ്വപ്നങ്ങളില്‍ ജീവിക്കുന്നു 
ഏകനായി 


Friday, April 12, 2013

ഭയത്തിന്‍ തേരില്‍



ഭയത്തിന്‍ തേരില്‍ 


ഇരുട്ടില്‍ , ഭയത്തിന്‍ നിഴലുകള്‍ 
പകലില്‍ ,ചുവപ്പു രാശികള്‍ 
വെളിച്ചം മങ്ങുന്നു കണ്‍കളില്‍ 
ഭയത്തിന്‍ നീരാളിപ്പിടുത്തങ്ങള്‍ !!

നിരത്തുകള്‍ കുരുതിക്കളങ്ങളായ് 
ഭയത്തിന്‍ തേരിലായ് യാത്രകള്‍ 
നിയമക്കുരുക്കുകള്‍ ഭയന്നിതാ ,ചോര -
യൊഴുക്കും കാഴ്ചകള്‍ക്കന്ധരായി 

ജനിക്കും മുന്‍പുതന്നുള്‍ഭയം ,മാതൃ 
സിരയില്‍ നുരഞ്ഞു പൊന്തുന്നതും 
വമിക്കും രാസവസ്തുക്കളാല്‍ ,കുഞ്ഞു 
ജനിക്കുമോ ,ജീവന്‍ തളിര്‍ക്കുമോ ?

അകലെപ്പോയാല്‍ മനം ഉമിത്തീയില്‍ 
വൈകി വരുമെന്നാകിലോ ദഹിക്കുവതും 
ചതിക്കുഴിയിലോ ജീവന്‍ ?കഴുകര്‍  തന്നുടെ 
നഖങ്ങള്‍ , ദംഷ്ട്രകള്‍ ,സ്മൃതിയിലും !

ഭയം ; പിന്നൊരു കരത്തിലേല്‍പ്പിക്കെ ,
അവിടെ സൗഖ്യമോ ,പീഡനങ്ങളോ ?
ഒരിക്കലും അന്തമില്ലാ ഭയങ്ങളില്‍ 
കൊരുത്തെടുത്തതാണിവിടെ ജീവിതം !

കരുത്തു നല്‍കി വളര്‍ത്തുവാന്‍ ,മക്കള്‍ 
ഭയങ്ങളില്ലാതെ ചരിക്കുവാന്‍ 
പഠിച്ച പാഠങ്ങള്‍ കൊടുക്കവേ , ഉള്ളില്‍ 
രഹസ്യമായ് മറ്റു ഭയങ്ങളും !

അറബിപ്പൊന്നിനങ്ങകലെ പോയവര്‍ 
നിയമക്കുരുക്കിന്റെ പിടിയിലായ്‌
തിരികെപ്പോരുവാനാകുമോ ,വന്നാല്‍ 
ഇവിടെ ജീവിതം തളിര്‍ക്കുമോ ?

കുടിക്കും നീരതില്‍ പുഴുക്കള്‍ കാണ്‍കവേ
അരിച്ചാക്കില്‍ പട്ടി പുഴുത്തു നാറവേ
ശ്വസിക്കും വായുവില്‍ മരണം മണക്കവേ
മരുന്നുകള്‍ ,രോഗം ; ആയിരങ്ങളായി 
പെരുത്തു കേറുവാന്‍ വളങ്ങളാകവേ
അറുത്തു കൊല്ലുവാന്‍ 'വിപണി' നില്‍ക്കവേ 
പോരടിക്കുന്നോരാടുകള്‍ക്കിടയിലായ്‌ 
ചോരവാര്‍ന്നു യുവത്വം നശിക്കവേ 
നീരുവറ്റും വയോജന വ്യൂഹമാ 
സേവനത്തിന്‍ കരത്തിനായി കേഴവേ
വികിരണം 'കൂടുംകുള'ത്തിലുയരുമോ ?
അവിടെ , 'മുല്ലപ്പെരിയാര്‍ ' പൊട്ടുമോ?
പൊരിഞ്ഞ ചൂടിലായ്  ഋതുക്കള്‍ മാറുമോ 
ഹരിത ഭൂമിയങ്ങോര്‍മ്മയാകുമോ ?

ഒരുത്തരും ദൈവ ഭയങ്ങളില്ലാതെ മറ്റു 
ഭയങ്ങളില്‍ ഏറെ വിറങ്ങലിക്കവേ
ഇനിയൊരു യുദ്ധം ജലത്തിനാകുമോ
പരസ്പരം വെട്ടിത്തകരുമോ മര്‍ത്ത്യര്‍ ?

ഭയങ്ങളെല്ലാമെന്‍ ,വരുന്ന തലമുറയ്ക്ക -
ണയുമാ ദൂഷ്യ ഫലങ്ങളോര്‍ത്തിതാ
ജനനി ഭൂമിതന്‍ ഹൃദയഭേദകമുറവിളി
ഞാന്‍ ഉരുകി നില്‍പ്പിതാ.........


ഹരിപ്പാട് ഗീതാകുമാരി