Showing posts with label മലയാളം. Show all posts
Showing posts with label മലയാളം. Show all posts

Wednesday, March 22, 2017

തണല്‍

തണല്‍ ...
---------

എനിക്കും  നിനക്കും
തണല്‍ തരാനൊരേ മരം
ഒരു കനല്‍ ചൂടില്‍
എരിയുമ്പോള്‍ ഇരുവരും
എരിയുന്നൊരുള്‍ക്കാമ്പ്
നനയുവാനൊരു തുള്ളി
അമൃതമായ് തണലിന്നു
സുഖദമായ് കിനിയവേ
ദലമര്‍മ്മരങ്ങളില്‍
കുസൃതിക്കു വഴിയൊത്തൊ-
-രിളമുറക്കാരനാം
കാറ്റു വന്നെത്തിയോ?
ജനനമരണങ്ങള്‍ തന്‍
കഥ ചൊല്ലി ഇലകളും
ചിരിയാര്‍ത്തു മഴയായി
താഴേക്കു പോരവേ
നിറമോലും പൂക്കളും
കനികളും മധുരമായ്
സ്മൃതികളില്‍ കുളിരുള്ളൊ-
-രോര്‍മ നിറയ്ക്കവേ....


അകലെയായ് എരിയും മരങ്ങളോ
നെടുവീര്‍പ്പില്‍
ഗതകാലസ്മരണ തന്‍
ഉയരും പുകച്ചുരുള്‍
പുഴകള്‍ മരിച്ചു
മണല്‍ത്തടം വെറിവീണു
വയലുകള്‍ കനലാളി
വെണ്ണീറിന്‍ കൂനകള്‍
മണ്ണിന്‍റെ ഉള്ളറ പോലും
ജലം വറ്റി
മനസ്സുകള്‍ തരിശു നിലങ്ങളായ്
നന്മ മരിയ്ക്കവേ
മഴമേഘമണയുവാന്‍
കൊതിയോടെ  വേഴാമ്പല്‍
മിഴികളില്‍ കണ്ണീര്‍പ്പുഴകളും കരുതവേ
പകതെല്ലുമില്ലാതീ
മരമെങ്കിലും പാരില്‍
കരുതുവാന്‍ കൈകോര്‍ത്തു
നില്‍ക്കുകീ നമ്മളും ..!!

Monday, March 14, 2016

അമൃതുതാനായ്‌.....

അമൃതുതാനായ്‌
------------------------

ഉള്ളില്‍ കനലെരിയുന്നതിന്റെയാവി
നുരയായ് പതഞ്ഞു പൊങ്ങുമ്പൊഴും 

തിങ്ങും വിഷാദം വിമൂകമായ് 
അലകള്‍ തീര്‍ത്തലയുമ്പൊഴും 
എന്നും ഭയങ്ങള്‍ തീര്‍ത്തു രവങ്ങള്‍ 
അണിയായ് മുഴങ്ങുമ്പൊഴും
മുന്നില്‍ തേറ്റ കാട്ടി ഭ്രമങ്ങള്‍ 
കോലങ്ങളായ് ഉറയുമ്പൊഴും


ഏതോ ജന്മസുകൃതഫലമോ
സുകൃതികള്‍ ജന്മം തരികയാലോ 
ഉള്ളില്‍ തീര്‍ത്തു കഴിയുന്നുണ്ടൊരു ലോകം 
പ്രശാന്തിതന്‍ വള്ളിക്കുടിലുകള്‍പോലിതാ
തള്ളിക്കേറുന്ന ചിന്തകള്‍ സ്വയം
പാഞ്ഞു മണ്ടുന്നകലത്തിലും
ബന്ധം വിട്ടലയാഴിതന്‍ 
ഗുഹരവാതില്‍ കടക്കുന്നിതാ

ഉള്ളില്‍ മുരളികയൊന്നു മധുരമായ് 
ശ്രുതി മീട്ടുന്നു താഴ്സ്ഥായിയില്‍ 
താനേ ജലധാര വന്നു പതിയുന്നു 
സുഖദമായ് ശിരസ്സിങ്കലും 
വെക്കം വന്നു നിറഞ്ഞു വെളിച്ചവും 
കുഭം തുളുമ്പും വിധൌ
നൃത്തം ചെയ്തു മോദിച്ചിടുന്നൊരു
മയിലുതാനായ് മനമിന്നിതാ
ചുറ്റും വിഭൂതി നിറഞ്ഞു സുഗന്ധവും 
പേറുന്നിതാത്മരേണുക്കള്‍ 
പൊക്കം തന്നിലേറിയാത്മരതിതന്‍ 
അമൃതം നുകരുന്നിതാ .......!!!!!

Thursday, December 17, 2015

ധ്യാനം .............

ധ്യാനം ............

-----------

മൗനം പുതച്ചാത്മ നിര്‍വൃതി തെല്ലതിന്‍

ആമന്ത്രണങ്ങളില്‍ ഞാന്‍ ലയിക്കെ
ഏതോ ഗുഹാന്തര ശൂന്യതലങ്ങളില്‍
ഓംകാരം മറ്റൊലിയായ് പതിച്ചു
ധ്യാനം നിറഞ്ഞതാ ,വാതായനങ്ങളില്‍
ആത്മ പ്രകാശമങ്ങാഗമിച്ചു
ഇഡ പിംഗളങ്ങളില്‍ ഉയിരാര്‍ന്നൊരുയിരിന്റെ
ഉയരങ്ങളെത്തി ആ , കമലങ്ങളില്‍
അതു തുരന്നലകടല്‍ ലയനമതാകവേ
ഹുങ്കാരമാകെയങ്ങോങ്കാരമായ്


ദലമര്‍മരങ്ങളില്‍ ,കിളികൂജനങ്ങളില്‍
ഒഴുകുന്ന പുഴകളില്‍ ,ഇളം കാറ്റില്‍ ,അലകളില്‍
ഒരു മാത്ര അലിയവേ അതു ധ്യാനമാം 
കാകന്റെ ദൃഷ്ടിയങ്ങൊരു ധ്യാനമായ് അതു
ജീവന്‍റെ ഭുക്തിയെടുക്കുവതായ്
ഒരു കാലില്‍, കൊറ്റിതന്‍ കപടമാം നിദ്രയാല്‍
ഇമപൂട്ടി നില്‍ക്കവേ അതു ധ്യാനമാം
ഏകാഗ്രമായുള്ളൊരേതു കര്‍മങ്ങളും
ധ്യാനമുഹൂര്‍ത്തങ്ങളാല്‍ ജയിപ്പൂ
പ്രണയവും വിരഹവും ,പ്രതീക്ഷയും ധ്യാനം
ഇണയോടു ചേര്‍ന്നു വസിപ്പതും ധ്യാനം
ഇത് ഭിന്നമില്ലേതു ജീവികള്‍ക്കും 
ജനനമൊരു ധ്യാനം , മരണം നിതാന്തവും
പരമാത്മ ലയനമങ്ങതി ധ്യാനവും

കരവിരുതിനെ,നാദ ബ്രഹ്മകമലങ്ങളെ
സഹജമാം രചനാ വിലാസ തന്ത്രങ്ങളെ
നടനനാട്യങ്ങള്‍ തന്‍ലയവിന്യാസങ്ങളെ
ധ്യാനത്തിലാത്മ രതിയായ് ചമച്ചും

ഹൃദയതാളങ്ങളാ വാദ്യമേളങ്ങളോടി -
ഴചേര്‍ന്നു നില്‍ക്കുമ്പൊളതു ധ്യാനമാം
ഡമരുവിന്‍ നാദമോ ,ലയന നിനാദമോ
പ്രണവമന്ത്രം സ്വയം വിലയിപ്പതോ
ജ്ഞാനിക്കു ധ്യാനം മഹാ ധ്യാനവും
പൂര്‍ണയോഗിക്കു നിറവിന്‍ നിമിഷങ്ങളും
തുള്ളി തുളുമ്പുന്നൊരമൃതകുംഭം
ഉള്ളില്‍ ആനന്ദമായ് പരമാനന്ദമായ്

കലയും കവിതയും വിതയും,കഥയുമായ്‌
ചൊരിഞ്ഞുനിറഞ്ഞങ്ങുയരും ; വിശുദ്ധമാം
ധ്യനമേ,ഏകാന്തയാനമേ,പര തന്നമൃതമേ
നിറയുകീ ഭുവനം മനോജ്ഞമാകാന്‍

Tuesday, December 15, 2015

വേദി.........

വേദി.........

---------

രസിച്ചും,രസിപ്പിച്ചും നിറഞ്ഞവ

ഉയരങ്ങള്‍ക്കടിത്തറയും ,കളരിയുമായവ
കരഘോഷത്താല്‍ നിറഞ്ഞവ
കൂക്കി വിളികളാല്‍ മുറിഞ്ഞവ,
കണ്ണീരാല്‍ നനഞ്ഞവ
അവനവനെ അറിയിച്ചവ 
നിറങ്ങള്‍ ചാലിച്ചവ
വേഷങ്ങള്‍ അണിയിച്ചവ , അഴിച്ചവ
സ്വയം വില്ലായ് ചമഞ്ഞവ
ശരങ്ങള്‍ തൊടുത്തവ ,പലതും എരിച്ചവ
സ്ഫുലിംഗങ്ങള്‍ ഉതിര്‍ത്തവ 
ആളുന്നൊരഗ്നീ തന്‍ സാക്ഷിയായവ
ചരിത്രമുറങ്ങുന്നവ 
തിരശ്ശീലകള്‍ ഇനിയും...
ഉയരുവാന്‍ വെമ്പുന്നവ
അതിനായ് കാത്തിരിക്കുന്നവ.............

ചുമടുതാങ്ങി.......

ചുമടുതാങ്ങി.........
--------------------

ഒരു പുരാവസ്തു മാത്രമായിന്നു ഞാന്‍
വെയിലും മഴയുമിങ്ങേറ്റു നില്‍ക്കെ
ഒഴുകും പുഴകളായ്‌ കാലമെന്‍ പാദങ്ങള്‍ക്കി-
ടയിലൂടതിദ്രുതം യാത്ര തന്നെ

ഇരുകൈയുയര്‍ത്തി ഞാന്‍ മാടി വിളിക്കിലും
ഒരു മിഴിക്കോണിലും പെട്ടതില്ല
അതിരില്ലാ മോഹത്തില്‍ അതിവേഗം പായവേ
ഇവരേതു ഭാണ്ഡമിന്നേറ്റി വയ്ക്കാന്‍ ?
ഇവിടെയീവഴികളില്‍,വിരലിലെണ്ണാന്‍ മാത്രം
വഴിപോക്കരെത്തേടി; ഞങ്ങള്‍ നില്‍ക്കെ
വഴികള്‍ വലകളായ്പെരുകി,എന്‍വേരുകള്‍
പിഴുതുമാറ്റിക്കൊണ്ടു വികസനങ്ങള്‍ !
കരയാന്‍ മറന്നുപോയ്‌ ഒരുമാത്ര,ഞാനെന്‍റെ 
പഴയകാലത്തിലേക്കൂളിയിട്ടു..
തലയില്‍ ചുമടുമായ് വന്ന പഥികരങ്ങകലെ
നിന്നേ മിഴിപാര്‍ത്തന്നു ഞങ്ങളെ
ചുമലിലായ് ഭാരങ്ങളേല്‍ക്കുവാന്‍ ,പ്രീതിയാല്‍
ഒരുപോലെ വഴികളില്‍ നിന്നു ഞങ്ങള്‍
നീളുന്ന പാതതന്നോരത്തു പരിഭവം ,
മൊഴിയാതെ ,തളരാതെ നിന്നു ഞങ്ങള്‍
ഒരു നെടുവീര്‍പ്പിന്നറ്റത്തു കൗതുകം 
വിടരുന്ന കണ്‍കളിടയ്ക്കു കാണ്‍കെ
പഴമതന്‍ചരിതമുറങ്ങുമാലേഖനം
ചുമലില്‍ വഹിച്ചിന്നു നില്‍പ്പൂ ഞങ്ങള്‍ ..!

Friday, October 9, 2015

ഞാന്‍ തീപ്പെട്ടി ....

ഞാന്‍ തീപ്പെട്ടി ....

-----------------------
എത്ര സൗമ്യമായ് ,ചിരിയുതിര്‍ത്തീ-

കൊച്ചു പേടകത്തിലൊതുങ്ങിക്കഴിയവേ
ഉള്ളിലുണ്ടൊരായിരം ലങ്കകള്‍ ,വെന്തു 
വെണ്ണീറായ് മാറ്റുവാന്‍ വീര്യവും .


ഇന്നടുക്കള,കലവറ ,ഉറക്കറ തന്നില്‍ 

മൂലയ്ക്കൊതുങ്ങിക്കഴിയവേ 
ഇല്ലൊരാളും തിരിച്ചറിഞ്ഞീടുവാന്‍
ഉള്ളിലുള്ളൊരീ ശക്തി പ്രപഞ്ചവും !
ഇന്ന് നിര്‍ഭയം കീശയില്‍ വച്ചവര്‍ 
ചിന്തലേശവുമില്ലാതെ പായവേ 
കൊള്ളിയൊന്നു താന്‍ പോരുമീ ഭൂവിതിന്‍ 
നാശ ഹേതുവെന്നോര്‍ക്കയുമില്ലിവര്‍
ഉള്ളിലുറഞ്ഞു ഘനീഭവിച്ചീ‌‌ കൊള്ളി -
തന്നിലറ്റത്തു പറ്റിപിടിച്ചെ‌ന്‍റെ
തുള്ളിപോലും പുറത്തെഴാ ശോകവും
തിങ്ങിവിങ്ങിയൊതുങ്ങിക്കഴിയുന്നു
വേണമെന്നെ, പലവേള താപമായ് -
തീരുവാനിളം നാളമായ് ,ജ്വാലയായ് 
നാശം ഞാന്‍ സ്വയം തീര്‍ക്കുവതില്ലയെന്‍
ആശ ലേശവും പൂര്‍ത്തിയാകായ്കിലും
ആളിയാളിപ്പടരുന്നൊരഗ്നിയായ്
തീരുവാന്‍ സ്വയം ശക്തിയുണ്ടെങ്കിലും 
കാറും കോളും നിറഞ്ഞൊരീ വാനിലായ്‌ 
കാളിമകൂടിയെങ്ങിനെ പൂശും ഞാന്‍ ?
ജാലമായിരം തീര്‍ക്കുമീ ഭൂവിതിന്‍
ആശയോടെ മുളയ്ക്കുന്ന വിത്തുകള്‍ 
ആര്‍ത്തുയര്‍ന്നു മുളയ്ക്കുന്ന വിത്തുകള്‍ 
ആര്‍ത്തുയര്‍ന്നു ജ്വലിക്കാന്‍ ,കരുതലാല്‍ 
പേടകത്തിലൊതുങ്ങിക്കഴിയും ,ഞാന്‍ !!


[പ്രശസ്ത ബംഗാളി എഴുത്തുകാരി ആശാ പൂര്‍ണ്ണാ ദേബിയുടെ മാച്ച് ബോക്സ് എന്ന കഥ പ്രചോദനം നല്‍കിയ രചന ]

വേറിട്ട വാക്ക്.....

വേറിട്ട വാക്ക്.....

-----------------------

വേറിട്ട വാക്കിന്റെ ചന്തം തിരഞ്ഞു ഞാന്‍

കേള്‍പ്പതോ വാക്കിന്‍റെ ചര്‍വിത ചര്‍വണം
എടുത്തും,ചവച്ചും മറിച്ചും കുഴച്ചുമൊരായിരം
വര്‍ണങ്ങള്‍ മാറി മറിഞ്ഞു വമിച്ചും
എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ പത്തും
കൊള്ളുമ്പൊളായിരം അമ്പായ് ചമഞ്ഞും
അടിക്കുള്ള കാരണം അടുക്കുവാന്‍ തേന്‍കണം
തടുക്കാവതല്ല, മേല്‍ നിനക്കുള്ള ശക്തിയും 
വേറിട്ട ശബ്ദമായ് വാക്കു മുഴങ്ങുകില്‍
ബ്രഹ്മാണ്ഡമാകെ വിറച്ചു കുലുങ്ങിടും
അലകളങ്ങായിരമാര്‍ത്തൊരൊലികളാല്‍
വാക്കു വിറകൊണ്ടു വത്മീകം പൂകിടും !!


Friday, April 10, 2015

പുഴ ........................

പുഴ ...




എന്താണ് സംഭവിച്ചത്..?


കാലങ്ങളായി ഒരേ വേഗതയില്‍ 

ഒഴുകുകയായിരുന്നുവല്ലോ

ഓരോ തട്ടും തടവും 

തീരങ്ങളും മന:പാഠമായിരുന്നു

വേഗാവേഗങ്ങള്‍ക്കെന്തുപറ്റി 

ഒഴുക്കിന്റെ ചിറകുകള്‍ തളര്‍ന്നുവോ ?

പരന്നൊഴുകാതെ ,

പതിവു വഴികളിലെ 

ദ്രുത ചലനങ്ങളില്‍ ചിറകുകള്‍ തല്ലി ,

വഴി പിരിഞ്ഞ് ,ഇഴയകന്ന്‍

ഉണര്‍വു വറ്റി ,വിഹ്വലതകളില്‍ ,

മുഖച്ഛായ മാറി ,ഇടുങ്ങിയൊതുങ്ങി 

വേരും പേരും ഉണങ്ങിച്ചുരുങ്ങി 

സ്മൃതികളില്‍ ,മണല്‍ത്തിട്ടകളായ്

Thursday, March 12, 2015

തിരിനാളം

തിരിനാളം.............

പ്രിയസഖി നിന്‍ മുഖശ്രീയാണാദ്യമെന്‍ 
സ്മരണയില്‍  ചിത്രമായതെന്നാകിലും
ചിന്തയില്‍ നിന്നുറച്ച കാല്‍വെയ്പ്പുകള്‍
വന്‍പിയന്നൊരീ ലോകത്തിനല്‍ഭുതം 

ചകിതചിത്തരാമനുജര്‍ ഒരായിരം 
പുതു പരാതികള്‍  നെയ്യുമ്പൊഴൊക്കെയും 
'പതി' യെ പൂജ ചെയ്താനന്ദമുള്‍ക്കൊണ്ടു
സ്ഥിതചരിത നീ ,സ്മിതവുമായ് ,മുന്നിലും 

ഒരു  പതിറ്റാണ്ടുമുന്‍പിലായ്‌ ,എത്രയോ 
നിറമിയലുന്നൊരു  ശലഭമായ് ,പതിയുമായ് 
പുതിയ  വാനങ്ങള്‍  പൂകുവാന്‍  ,മോഹമായ് 
ഭയമറിയാതെയാ യാത്ര തുടങ്ങവേ 

നിയതിതന്‍  ക്രൂരനടനമങ്ങാവിധം 
പ്രിയനു ശയ്യതാന്‍ അവലംബമാകവേ 
തരളഹൃദയ നീ  കരഞ്ഞു  തളര്‍ന്നുവോ ?
ഗതിയറിയാതങ്ങുഴറി നടന്നുവോ ?

കുറഞ്ഞ നാളുകള്‍  കൊണ്ടങ്ങൊരു ജന്മം 
മുഴുവനും പോരും മധു പകര്‍ന്നവന്‍ 
മതി കുഴഞ്ഞങ്ങു ,മൊഴിയുമകന്നൊരു
പുതിയ ലോകത്തിലെത്തിയ പോലിതാ !

വിരുതനാം  വിധി ,വിട്ടുപോയ്  ഒരു  മാത്ര 
ചെറിയ പൂവൊന്നുതിരുകുവാന്‍ തരുണിയില്‍ 
കരുതലോടെയങ്ങാവാം മിഥുനങ്ങള്‍  തന്‍ 
ദുരിതമൊട്ടകലെയായതിന്‍ ശേഷമായ് 

ശ്രേഷ്ഠരാം പുത്രസമ്പത്തു  നല്‍കുവാന്‍ 
പും നരകങ്ങളെയാട്ടികറ്റുവാന്‍ 
മാനിനിമാര്‍ക്കെന്നും മാതൃക നീ ,നിന്‍റെ 
മാനമിന്നീവിധം വാനങ്ങള്‍  പൂകുന്നു 

അണുവിടപോലും വീഴ്ച വരാതെ  നീ 
അവനിയിലശ്വമായ്, ഉയര്‍ന്ന ശിരസ്സുമായ് !
അലകടലുള്ളില്‍ അലറുന്നതാരുമെ 
അറിയുന്നതില്ല.,  നിന്‍ പുഞ്ചിരി കാണ്‍കയാല്‍ 

പരിചിലിതുപോലെയുള്ള പ്രതിസന്ധികള്‍
കരുതലോടെ ചിരിച്ചു തള്ളീടുവാന്‍ 
അരികിലുണ്ടുദാഹരണമായി  നീ 
സ്മരണയില്‍  ദീപനാളം തെളിക്കുവോള്‍ !


Tuesday, September 23, 2014

ഗഹനതയുടെ വാതില്‍ ................




ഗഹനതയുടെ വാതില്‍ ................

പുറത്തെ വെള്ളിവെളിച്ചത്തില്‍ 
കണ്ണു മഞ്ഞളിച്ചപ്പോള്‍ 
വായനശാലയില്‍ ഇരുട്ടായിരുന്നു 
തടിച്ച അലമാരകള്‍ക്കിടയിലെ മൂകത 
ഭയം ജനിപ്പിക്കുന്നതായിരുന്നു....
അടഞ്ഞ പുസ്തകങ്ങളില്‍ നിറയെ 
വെളിച്ചമായിരുന്നുവെങ്കിലും 
ഗഹനതയുടെ വാതായനങ്ങള്‍ 
അവിടെ തുറക്കുന്നതറിഞ്ഞു
കാലത്തിന്റെ കോറിയിടലുകള്‍ 
കിരുകിരെ ശബ്ദത്തില്‍ തുറന്നടഞ്ഞു .
വരികള്‍ക്കിടയിലെ നിശ്ശബ്ദ വിപ്ലവങ്ങള്‍ 
നെടുവീര്‍പ്പുകളായ് കാതിലലച്ചു.
ചിരിച്ച മുഖങ്ങള്‍ മുന്നിലെ ഇടനാഴികളില്‍ 
പ്രതിധ്വനികള്‍ സൃഷ്ടിച്ചു
പതിഞ്ഞ കാല്‍വെയ്പ്പുകള്‍,പുറകില്‍ 
അകന്നു പോകുന്നതറിഞ്ഞു.
ചിലമ്പിച്ച സ്വരങ്ങള്‍ എന്തൊക്കെയോ 
പരിഭവങ്ങള്‍ ചൊല്ലുന്നതറിഞ്ഞു
കരഞ്ഞിട്ടും ,പറഞ്ഞിട്ടും തീരാതെ ,
ഹൃദയങ്ങള്‍ വിങ്ങി വിതുമ്പുന്നതറിഞ്ഞു 
ഉറച്ച കാല്‍വയ്പ്പുകള്‍,മുന്നില്‍ 
അടിപതറുന്നതറിഞ്ഞു ..
അകലുന്ന ചക്രവാളങ്ങള്‍ 
ഭ്രമങ്ങള്‍ സൃഷ്ടിച്ചു..
നീണ്ടുപോകുന്ന ഇടനാഴികള്‍ 
കടലിലവസാനിക്കുകയാവാം 
അലകളില്‍ ..അലിയുകയാവാം......!!!!!

Wednesday, May 14, 2014

പ്രത്യാശ................







പ്രത്യാശ...................


വെറുക്കുവാന്‍ കഴിയുന്നില്ല , ജീവിതമേ ;
നീയെന്റെ ,ചാറുപിഴിഞ്ഞെന്നെ ചണ്ടിയാക്കീടിലും
ഓരോ തുള്ളി ,ആവിയായി പോകുമ്പോഴും 
ഒരു കടലാണെനിക്കുള്ളില്‍ നിന്നോടു പ്രണയവും !

കടലില്‍ കായം കണക്കിലെന്‍,
കര്‍മ്മകാണ്ഡങ്ങളലിഞ്ഞു മാഞ്ഞീടവേ ,
കാണാം ,കരയും ;കാതങ്ങള്‍ക്കപ്പുറ -
-മെത്ര കരണം മറിഞ്ഞു കുഴഞ്ഞു തളര്‍ന്നിടേണം

കരഞ്ഞു കരഞ്ഞു കണ്ണുനീര്‍,
കടലുപോലെ ഉയര്‍ന്നു വന്നതില്‍ 
ചുഴിയില്‍പ്പെട്ടു തിരിഞ്ഞു കറങ്ങവേ
അകലെ ,കിരണങ്ങള്‍ മിന്നി മറഞ്ഞുവോ?

എരിയുന്ന തീയില്‍ ,വീണ ശലഭമായ്‌ 
ചിറകു കരിഞ്ഞു ചലനങ്ങള്‍ നില്‍ക്കവേ 
കുമിയുന്ന ചാരത്തിനുള്ളിലെ ,
കനലുപോല്‍ എരിഞ്ഞു തിളങ്ങിയും 

ഉയരുന്ന ഫിനിക്സ് പക്ഷി പോലിന്നിതാ
ചിറകുകള്‍ വീശിയുയരും പ്രതീക്ഷകള്‍ 
കനലെരിഞ്ഞ മരുവില്‍,തെളിനീരുപോല്‍
കുളിരുപെയ്തു കിനിഞ്ഞിറങ്ങുന്നുവോ?

മുനിഞ്ഞു കത്തുന്ന മണ്‍വിളക്കായി ഞാന്‍ 
കനിഞ്ഞ ചാരുത പുലര്‍ന്നു വാഴവേ
എരിഞ്ഞടങ്ങുവാന്‍ വെമ്പുകയില്ലിനി 
ചൊരിഞ്ഞു പൊന്‍ തിരിവെട്ടം പരത്തിടും

മടിയില്‍ വിത്തുകരുതി പ്രതീക്ഷയില്‍ 
മഴ വരുമെന്നു തന്നെ നിനച്ചു ഹാ ,
ഹരിതശോഭ പരന്നൊഴുകീടുവാന്‍ 
കൊതിയൂറുന്ന ഹൃത്തുമായ്‌ ,ഭൂമി ഞാന്‍ !!

----------------------------------------------

Saturday, April 26, 2014

സഹനപര്‍വ്വം.....................



സഹന പര്‍വ്വം .............................



സഹനത്തിന്റെ ഉമിത്തീച്ചൂടില്‍
വിയര്‍പ്പുചാലൊഴുക്കവേ
ക്രൂശിതന്റെ ,നിണമൊഴുകിയ
ശരീരം,ഞാന്‍ ദര്‍ശിച്ചു .

കുരിശുമരണങ്ങള്‍ ,സഹനത്തിന്റെ
നേര്‍ക്കാഴ്ചകളാകുമ്പോള്‍
സ്വാതന്ത്ര്യത്തിന്റെ കുളിര്‍ക്കാറ്റ്‌
സഹനത്തിന്റെ ആവിയില്‍ ഉയര്‍ന്നതത്രേ..............

സഹനത്തിന്റെ അതിര്‍വരമ്പുകളില്‍
തീയാളിപ്പടരുമ്പോള്‍
പച്ചപ്പിന്റെ നാമ്പുകള്‍
കരിഞ്ഞ് പുകയുയരുന്നു

ജയിക്കുന്നവന്‍ വാഴ്ത്തപ്പെടുകയും
പരാജിതനില്‍ കല്ലെറിയുകയും ചെയ്യവേ
ആണിയടിക്കപ്പെട്ട പ്രതികരണത്തിന്റെ
രൂപത്തില്‍ ,വിയര്‍പ്പിന് ,ചോരയുടെ ഗന്ധം

മൗനത്തിന് സഹനമെന്ന അര്‍ത്ഥമുണ്ടെങ്കില്‍ .....
മൂകതകളെല്ലാം വിരുദ്ധോക്തികളത്ര
അണകെട്ടി നിറുത്തിയ വീര്‍പ്പുമുട്ടലുകള്‍
ഒരു പഴുതു തേടി ഉഴറിയലഞ്ഞു

നന്ദികേടിന്റെ സൂര്യപുത്രന്മാര്‍
ഗര്‍ഭപാത്രത്തെ ചുട്ടുപഴുപ്പിക്കവേ
സഹനത്തിന്റെ പൂവിതള്‍ മാനസങ്ങള്‍
സൂര്യനുനെരെ മുഖം തിരിച്ചു

സഹിച്ചു സഹിച്ച്,പാഴ്ത്തടിയായിപ്പോയ
ഭൂമിയുടെ മേനിയില്‍ ,കുമിളുകള്‍ കുട വിരിച്ചു ..
ആ കുടകളുടെ തണലില്‍
പിന്നെയും പരാദകോടികള്‍ ........................

Saturday, March 22, 2014

സംഗമം





സംഗമം

താരകം കണ്‍ചിമ്മിനോക്കുന്നൊരാകാശ-
മേലാപ്പിലെത്തിപ്പിടിക്കാന്‍ 
താഴെയുള്ളിത്തിരിപ്പോന്നൊരാ നാമ്പു-
-മിന്നേറെക്കൊതിക്കുവതെന്തിനായ്‌ .....?
കുഞ്ഞുചിറകു കുടഞ്ഞു പുറത്തെഴും 
പഞ്ചവര്‍ണ്ണക്കിളി പൈതല്‍,
എന്തിനാണാ വാനമൊന്നങ്ങു പുകൂവാന്‍ 
വെമ്പുന്നിതാര്‍ത്തിയാലെന്നും ?
തീരത്തിനുമ്മകൊടുത്തു വിടപറ-
-ഞ്ഞോടിക്കിതയ്ക്കുന്നലകള്‍ 
ആകെക്കൊതിക്കുവതെന്തിനായ്‌ 
ഏതു ,സംഗമഭൂവിലണയാന്‍ ?
ഉള്ളിലാകെത്തപിച്ചും പുകഞ്ഞുമാ
പ്രജ്ഞയില്‍ക്കുളിരാകെ ചൊരിഞ്ഞും 
മുദ്രണങ്ങള്‍ക്കുമിന്ദ്രിയ സീമയ്ക്കു-
മപ്പുറത്തൊരു കല്പനാ-സംഗമം!!
നിലമൊരുക്കുന്നതും,വിത്തൊരുങ്ങുന്നതും
മുകുളമുണരുന്നതും ,ദലമുതിര്‍ക്കുന്നതും ‍‌
മധുചുരത്തുന്നതും ,ഭ്രമരമെത്തുന്നതും 
ഉറവപൊട്ടുന്നതും ,നദികളൊഴുകുന്നതും
ഇഴ പിരിയുന്നതും ,ഇണ ചേരുന്നതും 
ഇടി മുഴങ്ങുന്നതും ,മഴയുതിര്‍ക്കുന്നതും 
ആര്‍ത്തലച്ചു പെയ്യുന്നതും ,ഒഴുകി-
-യാര്‍ത്തു കുതിക്കുന്നതും ,ഒരു സംഗമത്തിനായ്‌
ഒഴുകിയകലുമ്പോഴും ,തീരത്തിനൊരു
കൈക്കുടന്ന നിറയെ നനവും ,പച്ചപ്പുമായ്‌ 
ഒരു വിളര്‍ച്ചയില്‍ ,തളര്‍ച്ചയില്‍ 
ഉണര്‍വ്വിന്റെ കളഗീതമൊഴുക്കിയും
ജനന-മരണ വലയങ്ങള്‍ പൂര്‍ണമായ്
അനാദിയാം ആത്മഹര്‍ഷോന്മാദ സംഗമം 

Saturday, March 8, 2014

ആമയായ്‌ ..................

Sulcata tortoise







ആമയായ്‌ ..................


പാടിപ്പതിഞ്ഞൊരാപ്പന്തയം തന്നിലെ 
പേരു കേട്ടുള്ളൊരു നായകന്‍ ഞാന്‍ 
അന്നു മതിയില്‍ മയക്കം ,മുയലിന്നു
വന്നു ഭവിച്ചതെന്‍ കുറ്റമാണോ ?
യാദൃശ്ചികത്തിന്‍ വിജയമാകാമെന്റെ
നേര്‍വഴിക്കൊത്തൊരാ നന്മയാകാം .

എത്ര വിചിത്രമീ ലോകം ,വിരുദ്ധമാം 
തത്വങ്ങള്‍ നിത്യം വദിച്ചിടുന്നു 
വേഗതയ്ക്കൂറ്റം കൊടുക്കുമ്പോള്‍ തന്നെയാ- 
-പ്പയ്യെപ്പന തിന്നാന്‍ ആരവങ്ങള്‍ 
വേഗതയ്ക്കെന്താണളവുകോല്‍ ? ഞാനെന്റെ 
വേഗതയ്ക്കൊത്താണു നീങ്ങുവതും 

പാഞ്ഞു കുതിക്കുന്ന കാലത്തിനൊത്തുള്ള
വേഗതയ്ക്കിന്നു ഞാനന്യനായി 
നീങ്ങിപ്പതുക്കെച്ചരിക്കുന്നു ഞാനെന്നും 
നിര്‍മമനായിതിങ്ങേകനായി
ഇന്നീ വികസനസീമ; ,ചുവപ്പിന്റെ 
നാടക്കുരുക്കിലിന്നാമയായി

പേര്‍ത്തു പേര്‍ത്തിന്നു ഞാന്‍ പാര്‍ക്കുന്നു ഭൂവിതില്‍ 
പാത്തു പതുങ്ങിക്കഴിഞ്ഞിടുന്നു 
ചിത്തത്തിലെപ്പൊഴും ഉള്‍വലിയാനുള്ള 
ചിന്തയാണാളിപ്പടരുന്നതും !
തെല്ലു ചലനങ്ങളെന്നെ നടുക്കുമ്പോള്‍ 
കൈ-ചരണങ്ങളകത്താക്കിടും 

ഉള്ളിലെ തേങ്ങല്‍ തികട്ടി വരുമ്പോഴും 
എള്ളോളമില്ല പുറത്തേക്കതും 
ഉള്‍വലിയേണ്ടവനല്ലയമൃതമെന്‍ 
ഉള്ളിലെ നന്മയായ്,പാലാഴിയില്‍ 
കള്ളമൊഴിഞ്ഞൊരെന്‍ ചിന്തയിലെപ്പൊഴും 
തുള്ളുന്നു കാലത്തിന്‍ കോലങ്ങളും 

കണ്ണു തുറന്നങ്ങു കാണുന്നതുണ്ടു ഞാന്‍ 
വിണ്ണും ,മനോഞ്ജമീ വെണ്ണിലാവും 
തിണ്ണമീ മണ്ണിന്റെ മാറിലേക്കുള്‍ക്കുളിര്‍
പാകുന്നൊരര്‍ക്കനണയുന്നതും 
ആയിരം വര്‍ഷമറിഞ്ഞ നിറവിന്റെ 
കട്ടിപ്പുറന്തോടിനുള്ളിലായ്‌ ഞാന്‍ 

ആകര്‍ഷണത്തിന്നളവുകോലെപ്പോഴും 
ബാഹ്യ ശരീരസൗന്ദര്യമെന്നോ ?
എന്നുടെ ലോകത്തു സുന്ദരന്‍ ഞാന്‍ ,
എന്നും കാഴ്ചയ്ക്കുപാധി ,പരിധികളായ്
തേച്ചു മിനുക്കിയെടുക്കുന്നൊരോര്‍മകള്‍ 
കാഴ്ചകള്‍ ,മങ്ങലായ്‌ ,തേങ്ങലായി.

ആമ ,ഞാനെത്ര ഭാഗ്യവാന്‍ ,വീടിനെ 
കൂടെച്ചലിപ്പിച്ചു നീങ്ങുന്നവന്‍ 
മേലിലൊരേറ്റ പ്രഹരമെന്‍ വീഴ്ചയ്ക്ക് 
മാത്രം മതിയെന്നറിയുന്നവന്‍ 
കൂടു ചമയ്ക്കാന്‍ കിണഞ്ഞങ്ങുണങ്ങുന്ന 
കാഴ്ചകള്‍ കണ്ടു കരയുന്നവന്‍ 

ഏറെക്കൊതിക്കുമാറുണ്ടു ഞാന്‍ കാഴ്ചകള്‍ 
ആകെ നടുക്കിത്തളര്‍ത്തിടുമ്പോള്‍ 
കട്ടിപ്പുറന്തോടിന്‍ ചട്ടയൊരെണ്ണമീ 
നാരിക്കു ശക്തിയായ്‌ തീര്‍ന്നുവെങ്കില്‍
ആളിപ്പടരും വികാരത്തിന്‍ മുള്ളുകള്‍ 
ആഴ്ന്നിറങ്ങാതെങ്ങൊടിഞ്ഞു പോകാന്‍ 

അന്തര്‍മുഖന്നെത്രയാഴക്കടലുകള്‍ 
ഉള്ളില്‍ തിരതല്ലിയാര്‍ക്കുമ്പോഴും 
ആമയെപ്പോലിടയ്ക്കാഴങ്ങള്‍ താണ്ടുവാന്‍ 
നീന്തിത്തുടിച്ചു പുറത്തേക്കെഴും 
കട്ടിപ്പുറന്തോടു പൊട്ടിച്ചു ചാടണം 
കാലം ;അനന്തമാം ആഴിയത്രേ ..................

Saturday, February 1, 2014

സുകൃതം

സുകൃതം 


മൃതനായ്,അശരീരിയായ്‌ 
ആശ; തീരാത്തനുരാഗിയായ്‌ 
അണയാത്താധിയായ്‌ ,ഹൃത്തില്‍ 
ഒരു നിലവിളിത്തേങ്ങലായ്‌ മാറവേ ,

ഒരു പുണ്യപ്രവൃത്തിതന്‍ 
ഹസ്താക്ഷരമുദ്ര ,നിയമക്കുരുക്കിലായ്‌ 
ഒരു ഗദ്ഗദമോടെ,പിരിയുന്നജീവനില്‍ 
ഒരു തുടിപ്പായ്‌ ,ഉണരുവാന്‍ വെമ്പവേ,

ഒരു മസ്തിഷ്കമരണം ,മനസ്സാക്ഷികള്‍
മറയുമാ ലോകജനതയ്ക്കു വഴികാട്ടിയായ്‌ 
ചടുലതാളം കുറഞ്ഞു ,പാരവശ്യം 
കഠിനമായ ഹൃദയത്തിനു പകരമായ്‌

അണയുമാ മോഹവലയമങ്ങാഴ്ന്നുപോം 
ഒരു കുടുംബത്തിനാശ്വസ ധാരയായ്‌ 
ഇനിയുമേറെത്തുടിക്കുവാന്‍ കെല്‍പ്പുമായ്‌ 
ഇവിടെ 'സുരക്ഷിതവലയ'ത്തിലായി ഞാന്‍ 

ഇനിയുമേറെ ദൂരം കടന്നു ചെന്നാവണം
അധികമാം കടമ്പകള്‍ താണ്ടിയാവണം
കടമെടുക്കുമാ രൂപത്തിലേറുവാന്‍ 
അവിടെ വിപ്ലവം കലകളിലേറ്റുവാന്‍ !

ജനിതകരേണുവിന്‍ സൂക്ഷ്മകണങ്ങളില്‍ 
അണുവിടപോലും ദോഷമില്ലാതെയാ 
പുതിയ ചട്ടകൂട്ടിനുള്ളിലായ്‌ നാളെ ഞാന്‍ 
ജനിമൃതികള്‍ക്കര്‍ത്ഥങ്ങള്‍ തേടിടും!

ഒടുവിലൊരു നിശ്വാസം;ആശ്വാസമായിതാ 
അനുമതി;പത്രത്തില്‍ മുദ്രയായ്‌ മാറവേ
ഇനി ശേഷിപ്പതില്ല സമയവും 
ഒരു മിന്നല്‍പ്പിണരുപോല്‍ അവിടെയായെത്തണം

ഒരു മാത്രയില്‍ ചക്രം തിരിക്കുമാ-
പുണ്യവാനും മതിയിലായ്‌ വിഭ്രമം 
വ്യതിചലിക്കുമോ ശക്തി;മനസ്സിന്റെ 
ബലമാതൊക്കെ കരത്തിനു കിട്ടുമോ ?

ഗതി നിയന്ത്രണം വിഫലമായ്‌ത്തീരുമോ 
ഒരു കുതിപ്പിലായ്‌ ലക്ഷ്യത്തിലെത്തുമോ ?
വഴി മനപ്പാഠമാം ചാടുകള്‍ ,ഇവിടെ 
പാത ;ചരടില്‍ കോര്‍ത്ത മുത്തുകള്‍ 

വരുമേറെക്കടമ്പകള്‍ വഴിയിലായ്‌ 
ഗതിതിരിച്ചങ്ങു മാറ്റേണ്ടി വന്നീടാം 
അതിദൂരമീ ലക്‌ഷ്യം പലപ്പോഴും
ഒരു ചക്രവാളമകലേക്കു നീണ്ടിടാം 

ഒരു ജന്മമെടുത്തു സ്വന്തമാം 
ജനിഭാണ്ഡത്തിലണഞ്ഞ പുണ്യവും 
കരുണയോടീശന്‍ ചൊരിയുമാ ശക്തിയും
ആവഹിച്ചാ കരത്തിലായേറ്റി ഞാന്‍ !

ഒടുവില്‍ ,പടികടന്നെത്തുന്ന ജീവനെ 
കരുതലോടാ ഭിഷഗ്വരവ്യൂഹവും 
ഒരു മാത്ര കൂടി തുടിക്കുമാ ,ഹൃദയവും 
വരവേറ്റിതാമോദം!

ഒരു വാതിലടഞ്ഞടുത്തതായ്‌ 
മറു വാതില്‍ തുറന്നൊരാശ്വാസമായ്‌ 
ഒരു കര്‍മ്മകാണ്ഡം തുടങ്ങുവാന്‍ 
ഒരു ജ്വാലയായ്‌ മാറുവതിന്നു ഞാന്‍ !!





Sunday, January 12, 2014

പണം



പണം 


എത്രയോ കൈമറിഞ്ഞെത്രയോ പാതകള്‍ 
താണ്ടിടും ഏകാന്ത യാത്രികന്‍ ഞാന്‍ 
എത്രയോ പാപങ്ങളെത്രയോ പുണ്യങ്ങള്‍ 
എന്‍ സ്പര്‍ശമേറ്റെത്ര കര്‍മകാണ്ഡം

എന്‍ ഉടയവനാരു താന്‍ ,എന്നുടെ 
അസ്തിത്വമെന്നുമങ്ങയഥാര്‍ത്ഥമോ ?
എത്ര പുണ്യ പ്രവര്‍ത്തിതന്‍ ശീതള -
സ്പര്‍ശമെന്നെത്തഴുകിക്കടന്നുപോയ്‌ 
എത്ര പാപക്കറകളങ്ങെന്റെ മേല്‍ 
നിത്യ ശാപമായ്‌ ,മുദ്രകളായിതോ ?

എത്ര പൂജ്യനായ്‌ ,'പൂജ്യ ' ങ്ങളെത്രയും
നിത്യമെന്നില്‍പ്പതിച്ചു തിളങ്ങവേ 
കാണ്മൂ കണ്‍കളില്‍ തീജ്വാല -
പാറുന്ന കാഴ്ച ,ഞാനപ്പോള്‍ ശ്രേഷ്ഠനാകുന്നിതാ !

നാരിമാര്‍ ,പച്ചമാംസം വിലയ്ക്കുവെച്ചാ-
രവം ,പശിയാറ്റുമ്പോഴൊക്കെയും 
ചോര വീഴ്ത്തുന്ന ക്രൂരത്യ്ക്കാ വില 
പേശിപ്പേശിയങ്ങേറുമ്പോഴൊക്കെയും

തൊട്ടുമുന്‍പേ പിറന്നൊരാക്കുഞ്ഞിനെ 
വിറ്റു കാശു പിടുങ്ങുമ്പൊഴൊക്കെയും 
തന്റെ പെങ്ങളെ ,പെണ്ണിനെ ,കുഞ്ഞിനെ 
കീശ വീര്‍ക്കാന്‍ ,പിണങ്ങളാക്കുമ്പൊഴും 
ഒരു താലി ചരടിന്‍ കിനാവുകള്‍ 
കനലെരിഞ്ഞാളി അമരുമ്പൊഴൊക്കെയും 
തന്റെ മണ്ണിനെ,ജീവദാതാക്കളാം
വന്മരങ്ങളെ ,ജൈവസമ്പത്തിനെ 
ഊതിയൂതിത്തെളിക്കേണ്ട നന്മയെ 
കൊള്ളചെയ്തു കരിക്കുമ്പൊഴൊക്കെയും 
സാക്ഷി ഞാന്‍,എത്ര പാപി ഞാന്‍ ,എന്‍ വില 
അക്ഷണത്തില്‍ക്കരിഞ്ഞു പോകെന്നു ഞാന്‍ !

അരികെയെത്തിമുഴങ്ങും മരണത്തിന്‍
മണിമുഴക്കങ്ങളകലെയാക്കീടവേ
ഒരു മരുന്നിന്‍ വിലയായി ,ശ്വാസമായ്
പ്രാണനൂതിത്തെളിക്കുമ്പൊഴൊക്കെയും 
അഗതികള്‍ക്കൊരുനേരത്തെയെങ്കിലും
ശരണമായങ്ങു മാറുമ്പൊഴൊക്കെയും 
അണയുവാന്‍ പോകും വിളക്കിനൊരു സ്നേഹ 
തൈലമായ്‌ ,ആശ്വാസമായങ്ങു മാറവേ
ഞാനെത്ര ധന്യന്‍ ,ധനാഡ്യനങ്ങില്ലപോല്‍
നിറവ്‌;ഞാനൊരു നാണയത്തുട്ടു താന്‍ !
ശക്തമായങ്ങുരുണ്ടിടും ഞാനഹോ ,
ചാക്രിയമായി പ്രപഞ്ചം മുഴുവനും 
ചക്രമായ്‌ ബ്രഹ്മാണ്ഡവും ,ഭൂമിയും 
ചക്രമല്ലോ ധനത്തിന്റെ സഞ്ചാരം
ധന്യത ചേര്‍ക്കുവാന്‍ വന്നതു ഞാനിതും 
ധന്യത താന്‍ ധനം എന്നു നിരൂപിക്കില്‍ 
അന്നു ധനമങ്ങീശ്വരനായിടും ,ഈശ്വരന്‍
തന്നെ ധനമായി മാറിടും!