Thursday, December 26, 2013

ആരെനിക്കപ്രധാനര്‍ ..............?







ആരെനിക്കപ്രധാനര്‍ ..................?




അന്നു ഞാന്‍ കണ്ടൊരാ സ്വപ്നത്തിലെന്‍ മുന്നില്‍
വന്നു നിന്നൂ പരന്‍ ,സര്‍വ്വശക്തന്‍!!
ഒന്നു പകച്ചുപോയ്‌ മാത്ര,ഞാനെങ്കിലും
വന്ന പ്രകാശത്തിലാണ്ടു പോയി !!


"എന്താണു പൈതലേ ,തെല്ലു പരിഭവം ,
മിണ്ടാതെ നില്‍ക്കുവതെന്തു താനും ?
നിന്നുടെ പ്രാര്‍ത്ഥനയ്ക്കൊത്തൊരു നന്മയെ
ഇന്ന് വരമായ്‌ തിരിച്ചു നല്‍കാം
വന്നു,നിന്‍ മുന്പിലണഞ്ഞ പ്രസാദത്തെ
രണ്ടുകൈ നീട്ടി നീ സ്വീകരിക്കൂ !!



ആത്മാവു തന്നിലണച്ചു ഞാന്‍ സ്നേഹിച്ചോ-
രെത്രേ പേര്‍ നിന്റെയടുക്കലല്ലേ
ഉണ്ടു പരിഭവം;ചൊല്ലുവാന്‍ ,നിയെന്റെ
ഇംഗിതമില്ലാതെടുത്തതല്ലേ
നീയെത്ര ക്രൂരനാണെന്നു നിനച്ചു ഞാന്‍
പ്രാര്‍ത്ഥന ,തെല്ലു കുറച്ചുവല്ലോ.


ഇല്ല ,മതിവരാതാണവര്‍ ജീവനെ
നിന്നുടെ കാല്‍ക്കലായ് വച്ചതന്നും
ചെയ്തതു തീര്‍ക്കാതെ ,പാതി വഴിക്കവര്‍
നിന്നുടെ കൂടെ നടന്നുവല്ലോ
ആകെയോരുവേള കിട്ടിയാ ഭാഗ്യമാം
മാനവജന്മമണച്ചുവല്ലോ !


എന്തിനുവേണ്ടി നീയെന്നെക്കൊതിപ്പിച്ചു
തെല്ലു കളിച്ചു രസിക്കുവാനോ?
ഉള്ളതുകൊണ്ടു ഞാന്‍ തൃപ്തനാണെന്നെ,നീ
വല്ലാതെ മോഹത്തിലാഴ്ത്തവേണ്ട
ദുഃഖങ്ങള്‍ തെല്ലങ്ങൊഴിഞ്ഞുള്ള ജീവിതം
ആസ്വദിച്ചീടേണമാത്രമാത്രം !!


"വല്ലാതെ നോവുന്നു നിന്നുള്ളം,എങ്കില്‍ ഞാന്‍
നിന്റെ പരിഭവം തീര്‍ത്തു തരാം
എന്നുടെ കൂടെ നടന്നവര്‍ തന്നിലൊ-
-രാളെ ഞാനിന്നു തിരിച്ചു തരാം 
ആരെ നീ സ്വീകരിച്ചാനയിക്കും നിന്റെ 
ചേതനയ്ക്കിന്നൊരു മോദമേകാന്‍?"


എന്‍ സിരയിലൊരായിരം വണ്ടുകള്‍ 
മൂളിയാര്‍ത്തു ചിരിപ്പതു കേള്‍പ്പു ഞാന്‍ 
ഇത്രമേല്‍ ക്രൂരനോ,നീ;എന്നെ 
ഇത്രയ്ക്കു മുറ്റും ഭ്രമത്തിലങ്ങാഴ്ത്തിയല്ലേ 
ഈ പ്രഹേളികയ്ക്കുത്തരമായെന്റെ 
പ്രാണനെത്തന്നെ പറിച്ചെടുക്കൂ !!


അമ്മ :-

അനാദിയാം നന്മ ,പാല്‍ച്ചന്ദ്രിക
അമ്മിഞ്ഞയായി പകര്‍ന്നു തരുന്നവള്‍
എന്‍ ,അറിവിന്‍ തീര്‍ഥാടനത്തില-
ങ്ങാദ്യ ഭിക്ഷ ചൊരിഞ്ഞനുഗ്രഹിക്കുന്നവള്‍ !

അച്ഛന്‍ :-

ഒരഭൌമ  സൗരയൂഥം,തന്‍ ഭ്രമണ-
പഥങ്ങളില്‍ ,ചുറ്റിക്കറങ്ങും ഗ്രഹങ്ങള്‍ ,ഞങ്ങള്‍ 
ചുറ്റും പ്രകാശം പരത്തി ജ്വലിക്കുമാ
തല്പത്തിലൊന്നങ്ങിരിപ്പതു ഭാഗ്യമാം !


സ്നേഹവായ്പ്പിന്‍ കടലെന്‍ 'സോദരര്‍ 'പങ്കിട്ട 
നന്മകളെന്‍ പ്രയാണത്തില്‍ ജ്വാലയും 
അരികിലണയുന്ന പഥികനെപ്പോലുമ -
-ങ്ങനുജനായ്‌ കാണുവാന്‍ ശക്തി പകര്‍ന്നവര്‍


ചിറകു തളരാതെ കാക്കുമെന്‍ 'പ്രാണപ്രിയന്‍
എന്‍ ഊര്‍ജ്ജമുണര്‍ത്തി ജ്വലിപ്പിക്കുവോന്‍
നവയുഗത്തിലെന്‍ പ്രജ്ഞതന്‍ നാമ്പുകള്‍ 
ഉറവ പൊട്ടിച്ചു പുറത്തു ചാടിക്കുവോന്‍ !


മുകുളമായെന്‍ 'മകന്‍ 'അകതാരില്‍ കുളിരായി 
പുംനരകങ്ങളെയാട്ടിയകറ്റുവോന്‍
ജഡമായിപ്പോകാതെന്‍ ചേതന ;കൈത്തിരി 
നാളെമായ്‌ ,നാളെമുയര്‍ത്തി ജ്വലിക്കേണ്ടോന്‍ !



രക്തബന്ധത്തിനുപ്പുറം,ശ്രേഷ്ഠരായ്
കണ്ണു തെളിച്ചു നയിച്ച ഗുരുവര്യര്‍ ,
എന്‍ വഴിത്താരയിലെത്രയോ തോഴര്‍ 
ചിന്തയില്‍ തീപ്പൊരിപാറിയകന്നവര്‍



അച്ഛന്‍ ,എന്‍ അമ്മ ,സോദരര്‍ ,എന്‍ പ്രിയന്‍ 
പൊന്മകന്‍ ,ഗുരുവരന്‍ ,തോഴര്‍ 
ഇവരിലാരെനിക്കപ്രധാനര്‍ ?
ഒരു കോടി ജന്മമിവര്‍കൂടെയൊരുമിച്ചു
വാഴുന്നതാണാത്മ ഹര്‍ഷം 
ഇതിനായൊരു വരം നല്‍കുകല്ലായ്കിലോ
നിര്‍വാണമിന്നെനിക്കേകൂ ........!!


മര്‍ത്യജന്മത്തെക്കടത്തിവെട്ടുന്നതാം 
സൃഷ്ടിനടത്തി നീ ശ്രേഷ്ഠനാകൂ 
ആ സൃഷ്ടി,മാറട്ടെ മാത്രയില്‍ ,അച്ഛനായ്
അമ്മയായ്‌ ,എന്നിഷ്ടമൊത്തുള്ള രൂപങ്ങളായ്‌


നീ താന്‍ ; അച്ഛനുമമ്മയുമായതും 
നീ താനായ്‌ ലോകമായുള്ളതും
ഏതുമായ് വന്നതും,കണ്ടതും,കേട്ടതും 
കയ്പ്പും ,മധുരമായ്‌ ,കര്‍പ്പൂരമായതും
'ഇന്നലെ'യെന്നും നാളെയുമായതും 
നീ താനാം ദൈവമേ ,സര്‍വ്വപ്രപഞ്ചവും 
നീ താന്‍ വരികയെന്‍ ,ഹൃത്തിലായ് കര്‍മ്മമായ്
മിഥ്യയായ്‌ ,സര്‍വ്വചൈതന്യം പരന്നതും 
പരത്താന്‍ കഴിയുന്ന സര്‍വ്വവും നീയല്ലോ 
വന്നിടേണം, തന്നിടേണം നിന്റെ നന്മ 
താന്‍ ,എന്നു താന്‍ എന്‍ മനം ഓരുന്നു നിന്നിലും !!





Wednesday, December 11, 2013

പ്രകൃതിയും കവിയും


 പ്രകൃതിയും കവിയും


"കവികളെ ;നിങ്ങള്‍ കണ്ണുവെച്ചാണിന്നീ 
പ്രകൃതിതാളമുടച്ചു കളഞ്ഞതും! "
നിശിതമാം വാക്കില്‍ കൂരമ്പു പെയ്തപോല്‍
അശനിപാതങ്ങളേല്‍ക്കുന്നു പ്രജ്ഞയില്‍ .

ചര്‍ച്ചകള്‍ ,വീഴ്ച;ചിക്കിചികഞ്ഞങ്ങു 
നാരുകീറിക്കുരച്ചു കുഴയവേ,
നേരതിന്റെ മറ നീക്കി വന്നിടും ,
പാരിതിന്റെ നിയമങ്ങളാണതും !

കേള്‍ ,മഹാത്മന്‍ , കാവ്യകൃത്തുക്കളീ
ഭൂമി തന്നില്‍ ജനിക്കാതെ പോയെങ്കില്‍ ,
നേരെ മുന്നില്‍ വിരിയുന്ന പൂവിന്റെ 
ചാരുശോഭ ,പിന്നാരു വര്‍ണ്ണിക്കുവാന്‍ ?

ചോര വാര്‍ന്നുഴറുന്ന ഭൂമിതന്‍ 
ദീനരോദനമാരു പകര്‍ത്തിടാന്‍?
നീരുവറ്റിക്കുഴയവേ,മറ്റൊരു 
നാവതായിങ്ങിതാരു ചമഞ്ഞീടാന്‍ ?

നേരു ചൊല്ലുവാന്‍ വാക്കുകള്‍ തന്നൊരാ
ഭാഷയെ ,വാനിനോളമുയര്‍ത്തുവാന്‍ 
കാമനയ്ക്കു കടിഞ്ഞാണതില്ലെങ്കില്‍ 
കാറ്റിലാകുന്ന ചേതനയോര്‍ത്തിടാന്‍

ഉള്ളിലെക്കാടു വെട്ടിത്തെളിക്കുവാന്‍ 
വെള്ളമിറ്റിത്തരിശു നിലങ്ങളില്‍ 
തെല്ലു നന്മ വിതച്ചതു കൊയ്യുവാന്‍,ആ- 
-കൊയ്ത്തുപാട്ടിന്നുമീണമായ്‌ ,താളമായ്!

ചോദ്യശരങ്ങളെയ്തങ്ങനീതിതന്‍ 
വേരറുത്തങ്ങു ദൂരേക്കെറിയുവാന്‍
പോരടിക്കുന്ന രൗദ്രഭാവങ്ങളില്‍ 
വേര്‍പെടുന്നൊരാ നന്മയെത്തേടുവാന്‍ 

ആമയങ്ങളണയ്ക്കുമമ്മിഞ്ഞയില്‍
ആത്മബോധമുണര്‍ത്തി ജ്വലിക്കുവാന്‍
ആളിയാളിപ്പടരുന്നൊരഗ്നിയാം 
മാതൃഭൂവിനോടുള്ളനുരാഗമായ്‌ !

ജനിമൃതികള്‍ക്കര്‍ത്ഥങ്ങള്‍ തേടുവാന്‍ 
അതു പാഠമായ്,ബോധമായ്‌ പകരുവാന്‍ 
പടവാളുകള്‍ വാക്കില്‍ ,ജ്വലിക്കുമാ
കവികുലത്തെ മറക്കുവതെങ്ങനെ?

ഒരുവാക്കിലൊരായിരം വര്‍ണ്ണങ്ങള്‍ 
മറുവര്‍ണ്ണത്തിലായിരം ബിംബങ്ങള്‍ 
ഇതു മറ്റാര്‍ക്കു കഴിയുവാന്‍ ,വാക്കിനാല്‍ 
ഋതുഭേദങ്ങളമ്മാനമാടിടാന്‍?