Saturday, March 22, 2014

സംഗമം





സംഗമം

താരകം കണ്‍ചിമ്മിനോക്കുന്നൊരാകാശ-
മേലാപ്പിലെത്തിപ്പിടിക്കാന്‍ 
താഴെയുള്ളിത്തിരിപ്പോന്നൊരാ നാമ്പു-
-മിന്നേറെക്കൊതിക്കുവതെന്തിനായ്‌ .....?
കുഞ്ഞുചിറകു കുടഞ്ഞു പുറത്തെഴും 
പഞ്ചവര്‍ണ്ണക്കിളി പൈതല്‍,
എന്തിനാണാ വാനമൊന്നങ്ങു പുകൂവാന്‍ 
വെമ്പുന്നിതാര്‍ത്തിയാലെന്നും ?
തീരത്തിനുമ്മകൊടുത്തു വിടപറ-
-ഞ്ഞോടിക്കിതയ്ക്കുന്നലകള്‍ 
ആകെക്കൊതിക്കുവതെന്തിനായ്‌ 
ഏതു ,സംഗമഭൂവിലണയാന്‍ ?
ഉള്ളിലാകെത്തപിച്ചും പുകഞ്ഞുമാ
പ്രജ്ഞയില്‍ക്കുളിരാകെ ചൊരിഞ്ഞും 
മുദ്രണങ്ങള്‍ക്കുമിന്ദ്രിയ സീമയ്ക്കു-
മപ്പുറത്തൊരു കല്പനാ-സംഗമം!!
നിലമൊരുക്കുന്നതും,വിത്തൊരുങ്ങുന്നതും
മുകുളമുണരുന്നതും ,ദലമുതിര്‍ക്കുന്നതും ‍‌
മധുചുരത്തുന്നതും ,ഭ്രമരമെത്തുന്നതും 
ഉറവപൊട്ടുന്നതും ,നദികളൊഴുകുന്നതും
ഇഴ പിരിയുന്നതും ,ഇണ ചേരുന്നതും 
ഇടി മുഴങ്ങുന്നതും ,മഴയുതിര്‍ക്കുന്നതും 
ആര്‍ത്തലച്ചു പെയ്യുന്നതും ,ഒഴുകി-
-യാര്‍ത്തു കുതിക്കുന്നതും ,ഒരു സംഗമത്തിനായ്‌
ഒഴുകിയകലുമ്പോഴും ,തീരത്തിനൊരു
കൈക്കുടന്ന നിറയെ നനവും ,പച്ചപ്പുമായ്‌ 
ഒരു വിളര്‍ച്ചയില്‍ ,തളര്‍ച്ചയില്‍ 
ഉണര്‍വ്വിന്റെ കളഗീതമൊഴുക്കിയും
ജനന-മരണ വലയങ്ങള്‍ പൂര്‍ണമായ്
അനാദിയാം ആത്മഹര്‍ഷോന്മാദ സംഗമം 

Saturday, March 8, 2014

ആമയായ്‌ ..................

Sulcata tortoise







ആമയായ്‌ ..................


പാടിപ്പതിഞ്ഞൊരാപ്പന്തയം തന്നിലെ 
പേരു കേട്ടുള്ളൊരു നായകന്‍ ഞാന്‍ 
അന്നു മതിയില്‍ മയക്കം ,മുയലിന്നു
വന്നു ഭവിച്ചതെന്‍ കുറ്റമാണോ ?
യാദൃശ്ചികത്തിന്‍ വിജയമാകാമെന്റെ
നേര്‍വഴിക്കൊത്തൊരാ നന്മയാകാം .

എത്ര വിചിത്രമീ ലോകം ,വിരുദ്ധമാം 
തത്വങ്ങള്‍ നിത്യം വദിച്ചിടുന്നു 
വേഗതയ്ക്കൂറ്റം കൊടുക്കുമ്പോള്‍ തന്നെയാ- 
-പ്പയ്യെപ്പന തിന്നാന്‍ ആരവങ്ങള്‍ 
വേഗതയ്ക്കെന്താണളവുകോല്‍ ? ഞാനെന്റെ 
വേഗതയ്ക്കൊത്താണു നീങ്ങുവതും 

പാഞ്ഞു കുതിക്കുന്ന കാലത്തിനൊത്തുള്ള
വേഗതയ്ക്കിന്നു ഞാനന്യനായി 
നീങ്ങിപ്പതുക്കെച്ചരിക്കുന്നു ഞാനെന്നും 
നിര്‍മമനായിതിങ്ങേകനായി
ഇന്നീ വികസനസീമ; ,ചുവപ്പിന്റെ 
നാടക്കുരുക്കിലിന്നാമയായി

പേര്‍ത്തു പേര്‍ത്തിന്നു ഞാന്‍ പാര്‍ക്കുന്നു ഭൂവിതില്‍ 
പാത്തു പതുങ്ങിക്കഴിഞ്ഞിടുന്നു 
ചിത്തത്തിലെപ്പൊഴും ഉള്‍വലിയാനുള്ള 
ചിന്തയാണാളിപ്പടരുന്നതും !
തെല്ലു ചലനങ്ങളെന്നെ നടുക്കുമ്പോള്‍ 
കൈ-ചരണങ്ങളകത്താക്കിടും 

ഉള്ളിലെ തേങ്ങല്‍ തികട്ടി വരുമ്പോഴും 
എള്ളോളമില്ല പുറത്തേക്കതും 
ഉള്‍വലിയേണ്ടവനല്ലയമൃതമെന്‍ 
ഉള്ളിലെ നന്മയായ്,പാലാഴിയില്‍ 
കള്ളമൊഴിഞ്ഞൊരെന്‍ ചിന്തയിലെപ്പൊഴും 
തുള്ളുന്നു കാലത്തിന്‍ കോലങ്ങളും 

കണ്ണു തുറന്നങ്ങു കാണുന്നതുണ്ടു ഞാന്‍ 
വിണ്ണും ,മനോഞ്ജമീ വെണ്ണിലാവും 
തിണ്ണമീ മണ്ണിന്റെ മാറിലേക്കുള്‍ക്കുളിര്‍
പാകുന്നൊരര്‍ക്കനണയുന്നതും 
ആയിരം വര്‍ഷമറിഞ്ഞ നിറവിന്റെ 
കട്ടിപ്പുറന്തോടിനുള്ളിലായ്‌ ഞാന്‍ 

ആകര്‍ഷണത്തിന്നളവുകോലെപ്പോഴും 
ബാഹ്യ ശരീരസൗന്ദര്യമെന്നോ ?
എന്നുടെ ലോകത്തു സുന്ദരന്‍ ഞാന്‍ ,
എന്നും കാഴ്ചയ്ക്കുപാധി ,പരിധികളായ്
തേച്ചു മിനുക്കിയെടുക്കുന്നൊരോര്‍മകള്‍ 
കാഴ്ചകള്‍ ,മങ്ങലായ്‌ ,തേങ്ങലായി.

ആമ ,ഞാനെത്ര ഭാഗ്യവാന്‍ ,വീടിനെ 
കൂടെച്ചലിപ്പിച്ചു നീങ്ങുന്നവന്‍ 
മേലിലൊരേറ്റ പ്രഹരമെന്‍ വീഴ്ചയ്ക്ക് 
മാത്രം മതിയെന്നറിയുന്നവന്‍ 
കൂടു ചമയ്ക്കാന്‍ കിണഞ്ഞങ്ങുണങ്ങുന്ന 
കാഴ്ചകള്‍ കണ്ടു കരയുന്നവന്‍ 

ഏറെക്കൊതിക്കുമാറുണ്ടു ഞാന്‍ കാഴ്ചകള്‍ 
ആകെ നടുക്കിത്തളര്‍ത്തിടുമ്പോള്‍ 
കട്ടിപ്പുറന്തോടിന്‍ ചട്ടയൊരെണ്ണമീ 
നാരിക്കു ശക്തിയായ്‌ തീര്‍ന്നുവെങ്കില്‍
ആളിപ്പടരും വികാരത്തിന്‍ മുള്ളുകള്‍ 
ആഴ്ന്നിറങ്ങാതെങ്ങൊടിഞ്ഞു പോകാന്‍ 

അന്തര്‍മുഖന്നെത്രയാഴക്കടലുകള്‍ 
ഉള്ളില്‍ തിരതല്ലിയാര്‍ക്കുമ്പോഴും 
ആമയെപ്പോലിടയ്ക്കാഴങ്ങള്‍ താണ്ടുവാന്‍ 
നീന്തിത്തുടിച്ചു പുറത്തേക്കെഴും 
കട്ടിപ്പുറന്തോടു പൊട്ടിച്ചു ചാടണം 
കാലം ;അനന്തമാം ആഴിയത്രേ ..................