Saturday, February 25, 2012

പരീക്ഷ


അന്നൊരിക്കലാ മാര്‍ച്ചില്‍ ,പരീക്ഷാ ഹാളില്‍
ചുട്ടുപൊള്ളുന്ന ചൂടിലായ് നില്‍ക്കവേ
ഒന്നുകണ്‍ചിമ്മി നോക്കിയതോ ദൂരെ
മരക്കമ്പുകള്‍ പൂത്തു നില്‍ക്കുമതു തന്നില്‍

ആ നയനമാനോഹരമാം കണിക്കൊന്ന
പൂക്കുവതെങ്ങനെയെന്നൊക്കെ
ചിന്തചെയ്കയും ,പേപ്പര്‍ കൊടുക്കയും 
ഹാളിലൂടെ ബെഞ്ചുകള്‍ക്കിടയിലായ്
ഏറെ നേരം നടന്നു വീക്ഷിച്ച ഞാന്‍
കൂട്ടിയും കിഴിച്ചും വെട്ടിത്തിരുത്തിയും
ഓര്‍മഞെക്കിപ്പിഴിഞ്ഞു ചാറെടുത്താ-
പേപ്പറില്‍ തേച്ചു മിനുക്കും  കൂട്ടത്തിന്റെ
കനത്ത നിശ്ശബ്ദതക്കുള്ളിലായാമഗ്നയായ്.

കൊടുക്കും പേപ്പറിന്നെണ്ണം  കൃത്യമായെഴുതിയും
ഒരിക്കല്‍പോലും ശ്രദ്ധ തെറ്റാതെയിരുത്തിയും
തിടുക്കം ചെന്നു പേപ്പര്‍ കൊടുത്തു നടക്കുമ്പോള്‍
പുറത്തു പൂത്തുനിന്നാമരക്കൊമ്പതിന്റെ
കഴുത്തില്‍ കത്തിവീണ വാര്‍ത്ത ഞാനറിഞ്ഞില്ല .
ഇടയ്ക്കെന്‍ കണ്ണുമേലേയുയര്‍ത്തി നോക്കിയപ്പോള്‍
കടയ്ക്കല്‍ വെട്ടുവീഴും കനത്ത ഞരക്കങ്ങള്‍ .

സമയം കിട്ടാതേറെയുഴഞ്ഞു മാറ്റിവെച്ച
എഴുതാന്‍ ബാക്കിയായ ചോദ്യത്തിനുത്തരം പോല്‍
വലിയ വിടവുകള്‍ തീര്‍ക്കുമീക്കശാപ്പുകള്‍
ശൂന്യമാം കടലാസായ് മാറ്റുമീ പ്രപഞ്ചത്തെ !!

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. പുറത്തു പൂത്തുനിന്നാമരക്കൊമ്പതിന്റെ
    കഴുത്തില്‍ കത്തിവീണ വാര്‍ത്ത ഞാനറിഞ്ഞില്ല .
    ഇടയ്ക്കെന്‍ കണ്ണുമേലേയുയര്‍ത്തി നോക്കിയപ്പോള്‍
    കടയ്ക്കല്‍ വെട്ടുവീഴും കനത്ത ഞരക്കങ്ങള്‍ .

    സമയം കിട്ടാതേറെയുഴഞ്ഞു മാറ്റിവെച്ച
    എഴുതാന്‍ ബാക്കിയായ ചോദ്യത്തിനുത്തരം പോല്‍
    വലിയ വിടവുകള്‍ തീര്‍ക്കുമീക്കശാപ്പുകള്‍
    ശൂന്യമാം കടലാസായ് മാറ്റുമീ പ്രപഞ്ചത്തെ !!
    -----------------------

    മരമൊക്കെ അരിഞ്ഞവരെന്നുടെ
    കുലമൊക്കെ മുടിച്ചവരവരുടെ
    കുടല്‍ മാലകള്‍ കൊണ്ട് ജഗത്തിന്‍..........എന്ന് കടമ്മനിട്ട പാടിയത് ഓര്‍മ്മ വന്നു ഈ കവിത വായിച്ചപ്പോള്‍. ഈ ബ്ലോഗിലെ ഓരോ കവിതയും ഒന്നിനൊന്നു മെച്ചം. വായനക്കാര്‍ക്ക് മനസ്സിലാകുന്നു ഭാഷ (ലാളിത്യം) ഉപയോഗിക്കുന്നു എന്നത് തന്നെ കാരണം.

    ReplyDelete